മരങ്ങള്‍ മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: പ്രതികൾ ഇതര സംസ്ഥാന തൊഴിലാളികൾ
text_fieldsകോഴിക്കോട്: ദേശീയപാതയുടെ നിർമ്മാണത്തിന് വേണ്ടി മലപ്പുറത്ത് മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പക്ഷികള്‍ വീണു ചത്ത സംഭവത്തില്‍ പ്രതികൾ ഇതര സംസ്ഥാന തൊഴിലാളികൾ. മരം മുറിച്ചത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ്. സംഭവം വിവാദമായപ്പോൾ ഉദ്യോഗസ്ഥർ കൈകഴുകി.
വന്യജീവി നിയമപ്രകാരം കേസെടുത്തത് ജെ.സി.ബി ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരെയാണ്. അവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. തൊഴിലാളികൾ കോൺട്രാക്ടർക്ക് വേണ്ടി പണിയെടുത്തവരാണ്. തൊഴിലാളികൾ അവർ പറഞ്ഞ ജോലി ചെയ്തെന്നു മാത്രം. പണി ചെയ്യിച്ച എഞ്ചിനീയർമാരും കോൺട്രാക്ടർക്കുമെതിരെ കേസില്ല. ഇത് അനീതിയാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം.
ഉദ്യോഗസ്ഥരും വകുപ്പും ചേർന്നാണ് മരം മുറിച്ചത്. മലയാളികൾ വിദേശത്തു എന്നപോലെ മൂന്ന് തൊഴിലാളികൾ മറ്റേതോ സംസ്ഥാനത്തുനിന്നു വന്നു ഇവിടെ ജോലിചെയ്തവരാണ്. നീർക്കാക്കകളുടെ മരണത്തിനു കാരണക്കാർ ഉദ്യോഗസ്ഥരും കോൺട്രാക്ടറുമാണ്. ദിവസകൂലിക്ക് പണിചെയ്യാനെത്തിയ ജെ.സി.ബി ഡ്രൈവറല്ല. അതാണ് കേരളത്തിലെ നിയമനടപടി.
വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയൻ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ചിരുന്നു. മരംമുറിച്ചതിനെ തുടർന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളുമാണ് ചത്തതെന്നും കണ്ടെത്തി.
റോഡ് വികസനത്തിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വനംവകുപ്പും സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിലുള്ള സമിതിയുമാണ്. ഒന്നരമാസം കഴിഞ്ഞു ഒക്ടോബർ അവസാനം മുറിച്ചാൽ, ആ വ്യവസ്ഥയിന്മേൽ മാത്രം അനുമതി നൽകിയിരുന്നെങ്കിൽ, കുഞ്ഞുങ്ങൾ പറന്നു പോയേനെ. അങ്ങനെ പരിഹരിക്കാമായിരുന്ന പ്രശ്നമാണ് പക്ഷികളെ കൊന്ന് പരിഹരിച്ചത്.
പക്ഷികളുടെ ആവാസവ്യവസ്ഥ തകർക്കുന്നവർക്കെതിരെ കേസെടുക്കാൻ പാർലമെന്റ് പാസാക്കിയ നിയമമുണ്ട്. നീർക്കാക്കൾ ചത്തതിന് കാരണം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ പരാജയമാണ്. എൻ.എച്ച്.എ.ഐ ക്ക് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സിസ്റ്റമില്ലായ്മയും കാരണമായി. സംഭവത്തെ ക്രൂരമായ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണോ നിയമം ലംഘിച്ചതെന്ന ചോദ്യത്തിന് കേസെടുത്തവർ മറുപടി പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.