ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ്-ഇസ്ലാമിക് മന്ത്രിതല സമിതി
text_fieldsമനാമ: ഗസ്സ മുനമ്പിലെ ഇസ്രായേൽ സേനയുടെ ആക്രമണങ്ങളെ അപലപിച്ച് ഗസ്സയിലെ വികസനങ്ങളെക്കുറിച്ചുള്ള സംയുക്ത അറബ്-ഇസ്ലാമിക് അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി. നൂറുകണക്കിന് ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും കാരണമായ, സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നടത്തിയ നേരിട്ടുള്ള ബോംബാക്രമണത്തെ ശക്തമായ രീതിയിലാണ് സമിതി അപലപിച്ചത്.
ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാർ, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ, അന്താരാഷ്ട്ര ഉടമ്പടികൾ, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ മുനമ്പിലെ ആക്രമണം പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന സംഘർഷത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി.
അധിനിവേശ ശക്തിയായ ഇസ്രായേലിനെതിരെ സമ്മർദം ചെലുത്താൻ അടിയന്തര നടപടി സ്വീകരിക്കാനും അവരുടെ ആക്രമണങ്ങളും നിയമലംഘനങ്ങളും അവസാനിപ്പിക്കാനും യു.എൻ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാനും ഫലസ്തീൻ പൗരരെ സംരക്ഷിക്കാനും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് സമിതി ആഹ്വാനം ചെയ്തു.
ഗസ്സയിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും മാനുഷിക സഹായങ്ങളുടെ തുടർച്ചയായതും വിപുലവുമായ പ്രവേശനം ഉറപ്പാക്കാൻ എല്ലാ ക്രോസിങ്ങുകളും തുറക്കാനും ഇസ്രായേൽ ബാധ്യസ്ഥരാണെന്നും പ്രസ്താവനയിൽ പറഞ്ഞു. 2023ൽ രൂപവത്കരിച്ച മന്ത്രിതല സമിതിയിൽ ബഹ്റൈൻ, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ഖത്തർ, തുർക്കിയ, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെടുന്നു. അറബ് ലീഗിന്റെ സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ സെക്രട്ടറി ജനറലും സമിതിയിൽ അംഗങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.