എവിടെയും ജ്വല്ലറികൾ; സ്വർണത്തിളക്കത്തിൽ റൂവി
text_fieldsമസ്കത്ത്: ഒരു കാലത്ത് ഒമാനിൽനിന്ന് നാട്ടിൽ പോകുന്നവർ ആവശ്യമുള്ള ഇഷ്ട ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രധാന മാർക്കറ്റായ റൂവി ഇന്ന് ജ്വല്ലറികളുടെ നഗരമായി മുഖം മാറിയിരിക്കുന്നു. റൂവി പഴയ മാർക്കറ്റ് മുഴുവൻ ജ്വല്ലറികൾ കൈയടക്കാൻ തുടങ്ങിയതോടെ പരമ്പരാഗത കടകൾ പലതും അപ്രത്യക്ഷമായി.
പത്തിൽ താഴെ ജ്വല്ലറികൾ മാത്രമുണ്ടായിരുന്ന റൂവിയിൽ ഇപ്പോൾ ചെറുതും വലുതുമായ 50ൽ പരം ജ്വല്ലറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ജ്വല്ലറി വർക് ഷോപ്പുകളും വെള്ളി ജ്വല്ലറികളും ഉൾപ്പെടും. നഗരത്തിലെ ഒരു കിലോമീറ്റർ മാത്രം വിസ്തൃതി പ്രദേശത്താണ് ഇത്രയും ജ്വല്ലറികൾ പ്രവർത്തിക്കുന്നത്.
കേരളത്തിലെ പ്രധാന ജ്വല്ലറികളുടെ ശാഖകളും ഇവിടെയുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലറി തുടങ്ങിയവയുടെ ശാഖകളും ഇതിൽപ്പെടും. ചില ജ്വല്ലറികളുടെ കൂടുതൽ ശാഖകളും ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറികളുടെ ശാഖകളുമുണ്ട്. കൂടാതെ സ്വർണ ബാറുകളും കോയിനുകളും വിൽക്കുന്ന സ്ഥാപനങ്ങളും പുതുതായി രംഗത്ത് വന്നിട്ടുണ്ട്.
റൂവിയിൽ മലയാളി ജ്വല്ലറികൾക്ക് പുറമെ മറ്റു നിരവധി രാജ്യക്കാരുടെ ജ്വല്ലറികളും പ്രവർത്തിക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജ്വല്ലറികളും ഇതിൽ ഉൾപ്പെടും.
ജ്വല്ലറികൾ വർധിച്ചതോടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർ റൂവിയിലേക്കാണെത്തുന്നത്. തങ്ങൾക്ക് ആവശ്യമായ ഇഷ്ടപ്പെട്ട ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം, പണിക്കൂലിയും മറ്റും ലഭിക്കുന്ന വിലയിളവ് എന്നിവയാണ് പലരെയും റൂവിയിലേക്ക് ആകർഷിക്കുന്നത്. ലോകത്തിലെ പ്രധാന ആഭരണ നിർമാതാക്കളുടെ വൈവിധ്യമുള്ള ആഭരണങ്ങൾ ലഭിക്കുന്നതും പ്രധാന ആകർഷണമാണ്. അതോടൊപ്പം ഡയമണ്ടുകളുടെ വൻ ശേഖരങ്ങളുള്ള നിരവധി ജ്വല്ലറികളും ഇവിടെയുണ്ട്.
ഒരു കാലത്ത് നാട്ടിൽ പോവുന്നവർ കൊണ്ടുപോവുന്ന എല്ലാ ഉൽപന്നങ്ങളും കിട്ടിയിരുന്നത് റൂവിയിൽ മാത്രമായിരുന്നു. പെട്ടി, പുതപ്പ്, സ്പ്രേ, ബാമുകൾ, വസ്ത്രങ്ങൾ അടക്കം നാട്ടിലേക്ക് പോവുന്നവർ സാധനങ്ങൾ വാങ്ങാൻ റൂവിയിലായിരുന്നു എത്തിയിരുന്നത്. റൂവിയിലെ വലിയ ശതമാനം കടകളും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവയായിരുന്നു. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന നിരവധി സൂഖുകളും ഉണ്ടായിരുന്നു. പപ്പു മാർക്കറ്റ്, സലാല മാർക്കറ്റ്, റാഡോ മാർക്കറ്റ് തുടങ്ങിയവ ഇത്തരം മാർക്കറ്റുകളായിരുന്നു.
എന്നാൽ ഒമാന്റെ മറ്റു ഭാഗങ്ങളിൽ മാർക്കറ്റുകൾ വികസിക്കാൻ തുടങ്ങിയതോടെ ഇത്തരം കടകൾ പലതും അപ്രത്യക്ഷമാവുകയായിരുന്നു. 2000ത്തിന് ശേഷമാണ് കേരളത്തിൽ നിന്നടക്കമുള്ള ജ്വല്ലറികൾ റൂവിയിൽ ചേക്കേറാൻ തുടങ്ങിയത്. പിന്നീട് നിരവധി ജ്വല്ലറികൾ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. അതിനിടെ റൂവിയിൽ ഗോൾഡ് സൂഖ് പ്രത്യക്ഷമായി ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും റൂവി സ്വർണ തലസ്ഥാനമായിത്തന്നെ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.