ലോകകപ്പിന്റെ പാഠങ്ങൾ പകർന്ന് സാമ്പത്തിക ഫോറം
text_fieldsദോഹ: മൂന്നു ദിനങ്ങളിലായി ഗഹനമായ വിഷയങ്ങളുടെ ചർച്ചകൾകൊണ്ട് സമ്പന്നമായ ഖത്തർ സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയമായ സെഷനായിരുന്നു ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ പങ്കെടുത്ത ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച ചർച്ച. ലോകകപ്പ് ഫുട്ബാളിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ എന്നനിലയിൽ കായിക ലോകത്തിന്റെ ഭാവിയിലേക്ക് ഉൾക്കാഴ്ച പകർന്ന് അദ്ദേഹം സംസാരിച്ചപ്പോൾ, പുതിയ പാഠങ്ങൾക്ക് കാതോർത്ത് 2026 ലോകകപ്പ് ആതിഥേയ നഗരങ്ങളുടെ പ്രതിനിധികളും ചേർന്നു.
ആഗോള ശ്രദ്ധയും കാണികളുടെ സാന്നിധ്യവും പങ്കാളിത്തവും ആകർഷിക്കുന്നതിനായി വിവിധ കായിക ഇനങ്ങൾക്കിടയിലെ ശക്തമായ മത്സരങ്ങൾ വരുമ്പോൾ കായിക മേഖലയുടെ ഭാവി വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന ആശങ്ക നാസർ അൽ ഖാതിർ
പങ്കുവെച്ചു.
കായിക മേഖല കൂടുതൽ സ്വീകാര്യത ലഭിക്കുന്ന ഒന്നായി മാറുന്നു. പ്രത്യേകിച്ച് വിനോദ വ്യവസായങ്ങൾക്കൊപ്പം ആഗോള ആരാധകരെ ആകർഷിക്കുന്നതിന് കായികമേഖലയും മത്സരിച്ചു കൊണ്ടിരിക്കുകയാണ്.
മിഡിലീസ്റ്റിലെയും ആഗോളതലത്തിലെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനും അവ സംബന്ധിച്ച് സംവദിക്കുന്നതിനുമുള്ള വേദിയായിരുന്നു ഖത്തർ ലോകകപ്പ് -ഫോറത്തിൽ അൽ ഖാതിർ ചൂണ്ടിക്കാട്ടി. ബ്ലൂംബെർഗിലെ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി സ്റ്റുവർട്ട് ലിവിങ്സ്റ്റൺ വാലസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘കോവിഡ് മഹാമാരിക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ ആഗോള കായിക ചാമ്പ്യൻഷിപ്പായിരുന്നു ഫിഫ ലോകകപ്പ് ഖത്തർ 2022. ടൂർണമെന്റിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നതിനാൽ ഖത്തറിനെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഫിഫ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽ നിന്നും 48 ആക്കി ഉയർത്തുന്നത് ആതിഥേയ രാജ്യങ്ങൾക്ക് വെല്ലുവിളിയായിരിക്കും. ആതിഥേയത്വത്തിന് താൽപര്യം പ്രകടിപ്പിക്കുന്ന ചെറിയ രാജ്യങ്ങൾക്കാണ് പ്രധാന പ്രശ്നം. എന്നാൽ, അടുത്ത ലോകകപ്പിന് മൂന്ന് രാജ്യങ്ങൾ വേദികളാകുമ്പോൾ എളുപ്പമാകും. അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലായി 48 ടീമുകളുടെ ടൂർണമെന്റ് നടത്താൻ സാധിക്കും. പല നഗരങ്ങളും അതിനനുയോജ്യവുമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുതെങ്കിലും ശക്തമായ രാജ്യം എന്ന നിലയിലാണ് ഖത്തർ ലോകകപ്പ് ആതിഥേയത്വത്തിന് 2009ൽ ശ്രമിച്ചത്. നിരവധി കക്ഷികൾ ഖത്തർ ലോകകപ്പ് ആതിഥേയ അവകാശം നേടിയതിൽ ആശ്ചര്യപ്പെട്ടിരുന്നു. വേദി ലഭിച്ചതിനു പിന്നാലെ, വിജയകരമായ ലോകകപ്പ് ആതിഥേയത്വത്തിന് ഖത്തർ പദ്ധതികളാവിഷ്കരിച്ചു. അടിസ്ഥാന സൗകര്യവികസനം, സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരണം, സുസ്ഥിരത, ഖത്തറിന്റെ വീക്ഷണത്തിനനുസൃതമായ ലോകകപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഖത്തറിന് ശ്രദ്ധിക്കാനേറെയുണ്ടായിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ നിരന്തരമായ ആക്ഷേപങ്ങൾക്ക് വിധേയമായെങ്കിലും അതിനൊന്നും ചെവികൊടുത്തില്ലെന്ന് മാത്രമല്ല, യഥാർഥത്തിൽ രാജ്യത്ത് സാമൂഹിക മാറ്റത്തിനും സാമ്പത്തിക വൈവിധ്യത്തിനും ലോകകപ്പ് പ്രേരകമായെന്നും അദ്ദേഹം വിശദീകരിച്ചു. മേഖലയുടെയും അറബ് ലോകത്തിന്റെയും ഖത്തറിന്റെയും പ്രതിഛായ പ്രതിഫലിപ്പിക്കുന്നതായിരുന്നു 2022ലെ ലോകകപ്പെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനമായിരുന്നു പ്രധാധപ്പെട്ട മറ്റൊരു ലക്ഷ്യം. തുടക്കം മുതൽ ഖത്തറിന്റെ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നു. ഒരു ദശകം പിന്നിടുമ്പോൾ പുതിയ ഒരു വിമാനത്താവളം, വിപുലീകരിച്ച ഒരു തുറമുഖം, നൂറുക്കണക്കിന് കിലോമീറ്റർ നീളത്തിൽ ഹൈവേകൾ, അത്യാധുനിക മെട്രോ സംവിധാനം എന്നിവ നേടാനായെന്നും വിനോദസഞ്ചാരികൾക്കായി അതിലേറെ വാഗ്ദാനങ്ങൾ ഉണ്ടെന്നും നാസർ അൽ ഖാതിർ വിശദീകരിച്ചു.
പരിസ്ഥിതി സുസ്ഥിരമായ ഒരു ടൂർണമെന്റായിരുന്നു തുടക്കം മുതൽ ലക്ഷ്യം വെച്ചിരുന്നത്. അതിനാൽതന്നെ ലോകകപ്പിന്റെ ഫലമായി 800 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതിയിലൂടെ വിജയകരമായി വൈദ്യുതി ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ പരിമിതിയായിരുന്നു മറ്റൊരു വെല്ലുവിളി. 12 ലക്ഷം മുതൽ 15 ലക്ഷം വരെ കാണികളെത്തുമെന്നതിനാൽ അവർക്ക് താമസസൗകര്യമൊരുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ആശങ്കകളെയെല്ലാം കാറ്റിൽപ്പറത്തി 12.8 ദശലക്ഷം ആരാധകർക്ക് സംതൃപ്തി നൽകിയ ആതിഥേയത്വത്തിൽ വലിയ വിജയം നേടി. ആരാധകർക്കായി തയാറാക്കിയ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനി വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും അൽ ഖാതിർ പറഞ്ഞു.
കായിക മേഖലയുമായി സാങ്കേതികവിദ്യയുടെ സമന്വയം, ആരാധകരുടെ ഇടപഴകലിൽ അവയുടെ സ്വാധീനം, ഭാവി വരുമാനമാർഗങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയും സെഷനിൽ ചർച്ച ചെയ്തു.
2026 ലോകകപ്പ് ഫുട്ബാളിെൻറ വേദികളായ ഡാളസ് സിറ്റി മേയർ എറിക് ജോൺസൺ, േഫ്ലാറിഡയിലെ ടാംപ സിറ്റി മേയർ ജെയിൻ കാസ്റ്റർ എന്നിവരും ഫോറത്തിലെ ചർച്ചയിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.