അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചു -പൊതുസുരക്ഷ മേധാവി
text_fieldsജിദ്ദ: അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചെന്നും 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മക്കയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുകഴിച്ച 5,868 പേരെയും മതിയായ രേഖയില്ലാതെ ഹജ്ജിന് ആളുകളെ കൊണ്ടുവന്ന ഒമ്പത് ഡ്രൈവർമാരെയും പിടികൂടിയിട്ടുണ്ട്. 1,18,000 വാഹനങ്ങൾ മക്ക പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചതായും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ, ട്രാഫിക് വിഭാഗം സജ്ജമാണ്. എല്ലാത്തരം സുരക്ഷ കേസുകൾ നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള നിരീക്ഷണം ഉറപ്പാക്കാനും അവയ്‌ക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാനും ഫീൽഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയാനും പോക്കറ്റടി പോലുള്ളവ തടയാനും പുണ്യസ്ഥലങ്ങളിൽ നിരീക്ഷണമുണ്ടാകും. മക്കയിലേക്ക് എത്തുന്ന കവാടങ്ങളിലും റോഡുകളും സുരക്ഷാസേനകൾ രംഗത്തുണ്ട്. കാൽനടക്കാരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് സുരക്ഷയേയും അതിെൻറ ക്രമത്തേയും ബാധിക്കുന്ന എല്ലാ ലംഘനങ്ങളും തടയുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. മക്കയിൽ ഭൂരിഭാഗം തീർഥാടകരും എത്തിയതിനാൽ വെള്ളിയാഴ്ച നമസ്കാരത്തിനുണ്ടായ തിരക്ക് സുരക്ഷ ഉദ്യോഗസ്ഥർ ഉയർന്ന കാര്യക്ഷമതയോടെ നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സുരക്ഷ ഒരു ചുവന്ന രേഖയാണ്. അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ല. പൗരന്മാരായാലും വിദേശത്ത് നിന്ന് വന്നവരായാലും തീർഥാടകരോട് ഒരേ തലത്തിലാണ് തങ്ങൾ ഇടപെടുന്നതെന്നും അവർക്ക് ആശ്വാസത്തിെൻറ കൈത്താങ്ങ് നൽകുമെന്നും ഹജ്ജ് അടിയന്തരസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് മഖ്ബൂൽ അൽ ഉമരി പറഞ്ഞു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സിവിൽ ഡിഫൻസ് സജ്ജമായതായി മേജർ ജനറൽ ഡോ. ഹമൂദ് സുലൈമാൻ അൽഫറജ് പറഞ്ഞു. തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പാസ്‌പോർട്ട് പദ്ധതി പൂർത്തിയായതായി ഹജ്ജ് പാസ്‌പോർട്ട് സേന മേധാവി ഡോ. സ്വാലിഹ് ബിൻ സഅദ് അൽമുറബഅ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 16,04,772 പേർ എത്തി. 2,38,708 പേർ മക്ക റോഡ് പദ്ധതിയിലൂടെ ഗുണഭോക്താക്കളാണ്. ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന എല്ലാ കക്ഷികൾക്കും പുണ്യസ്ഥലങ്ങളിൽ പിന്തുണ നൽകുമെന്നും ഹജ്ജ് പാസ്‌പോർട്ട് സേന മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.