അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു; മാസ്റ്റർ പ്ലാൻ പുറത്തുവിട്ട് കിരീടാവകാശി
text_fieldsജിദ്ദ: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ പുറത്തുവിട്ടു. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ നാഴികക്കല്ലായി മാറാൻ അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും പുതിയ വിമാനത്താവളം.
നിലവിലുള്ള വിമാനത്താവളത്തിന്റെ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. ഏകദേശം 10,500 ചതുരശ്ര മീറ്ററാണ് പഴയ എയർപോർട്ട്. എന്നാൽ, പുതിയ ടെർമിനലിന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും. ആദ്യഘട്ടം 2028ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും രൂപകൽപന. യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ കാര്യക്ഷമതയുള്ള സംവിധാനം ഒരുക്കും.
പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നിലവിലെ വിമാനത്താവളത്തിന് 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിൽ 30,000 വിമാനസർവിസുകളാണ് ഒരു വർഷം ഓപ്പറേറ്റ് ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയതിൽ 90,000-ലധികം വിമാന സർവിസ് നടത്താൻ സൗകര്യമുണ്ടാകും. 20 ഗേറ്റുകൾ ഉണ്ട്. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.
ഏഴ് പുതിയ സെൽഫ് സർവിസ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും. ‘വിഷൻ 2030’ന് അനുസൃതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആകർഷകമായ ആഗോള ലക്ഷ്യസ്ഥാനമായി അസീർ മേഖലയെ മാറ്റുന്നതിനുമാണ് പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ 250 വിമാനത്താവളങ്ങളിൽനിന്നോ തിരിച്ചോ വിമാന സർവിസ് ഓപറേറ്റ് ചെയ്യാനും ഇതിലൂടെ 33 കോടി യാത്രക്കാരെ സൗദിയിലെത്തിക്കാനും ലക്ഷ്യം വെക്കുന്ന ദേശീയ വ്യോമയാന പദ്ധതി, ‘കിമമ് വ ശൈമ്’ എന്ന അസീർ ടൂറിസം പദ്ധതി, ദേശീയ ടൂറിസം പദ്ധതി തുടങ്ങിയവയുടെ തുടർച്ചയാണ് അബഹയിലെ പുതിയ വിമാനത്താവളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.