ഹജ്ജ്: പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി -സുരക്ഷസേന
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ സുരക്ഷക്ക് തടസ്സമാവുന്ന ഏതെങ്കിലും നടപടി ഉണ്ടായാൽ കർശനമായി തടയുമെന്ന് ഹജ്ജ് സുരക്ഷസേന കമാൻഡർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി പറഞ്ഞു. ഹജ്ജ് സുരക്ഷസേന മേധാവികളുടെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ സുരക്ഷ നിലനിർത്താൻ ആഭ്യന്തര മന്ത്രി രണ്ടു സുരക്ഷ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
നിയമലംഘകരെ പിടികൂടാൻ പുണ്യസ്ഥലങ്ങളുടെ മുഴുവൻ അതിർത്തി ഭാഗങ്ങളിലും സുരക്ഷസേന വലയം ചെയ്തിട്ടുണ്ട്. ഹജ്ജ് വ്യവസ്ഥകൾ ലംഘിച്ചതിന് സൗദി പൗരന്മാരും താമസക്കാരുമായ 288 പേരെ അറസ്റ്റ് ചെയ്യുകയും 63 വ്യാജ ഹജ്ജ് സംഘാടകരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. ജംറകളിലെ കല്ലേറിനു പോകുമ്പോഴും വിടവാങ്ങൽ ത്വവാഫ് വേളയിലും തീർഥാടകർ സമയക്രമം പാലിച്ചിരിക്കണം. നിയമാനുസൃതമല്ലാത്ത രീതിയിൽ ഹജ്ജ് നിർവഹിക്കാൻ പ്രവർത്തിക്കുന്ന 2,062 താമസലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ പെർമിറ്റ് നേടാത്ത 99,792 പേരും പിടിയിലായിട്ടുണ്ട്. അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കൊണ്ടുവന്ന 69,663 വാഹനങ്ങൾ തിരിച്ചയച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷസേന മേധാവി പറഞ്ഞു.
പുണ്യസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ റോഡിലും സിവിൽ ഡിഫൻസിനെ വിന്യസിച്ചതായി ഹജ്ജ് സിവിൽ ഡിഫൻസ് കമാൻഡർ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽഫറജ് വ്യക്തമാക്കി. തീർഥാടകർ കടന്നുപോകുന്ന റോഡുകളുടെയും താമസസ്ഥലങ്ങളുടെയും സുരക്ഷ പരിശോധനക്കും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്താനും പ്രത്യേക സംഘങ്ങളുണ്ടെന്നും സിവിൽ ഡിഫൻസ് കമാൻഡർ പറഞ്ഞു. തിരക്ക് കുറക്കാൻ ഹറമിന്റെ തെക്കു ഭാഗത്തും പൊതുഗതാഗത സ്റ്റേഷനുകളിലും അടിയന്തര സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന് പ്രത്യേക അടിയന്തര സേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ മഖ്ബൂൽ അൽഅംറി പറഞ്ഞു. ഹറമിലും പുണ്യസ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും തീർഥാടകർക്ക് സംരക്ഷണം നൽകുന്നതിലും സേനയുടെ പങ്കാളിത്തമുണ്ടാകും.
വിദേശത്ത് നിന്നുള്ള തീർഥാടകരുടെ വരവ് പൂർത്തിയായതായി ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ മേജർ ജനറൽ സ്വാലിഹ് അൽ മുറബഅ് പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയവും സിവിൽ ഏവിയേഷനും ഹജ്ജിനുശേഷം തീർഥാടകരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതിൽ ഏകോപിച്ച് പ്രവർത്തിക്കുമെന്നും കമാൻഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.