മയക്കുമരുന്നിനെതിരെ ശക്തമായ നീക്കവുമായി സൗദി കസ്റ്റംസ്
text_fieldsമയക്കുമരുന്ന് തടയാൻ നിലയുറപ്പിച്ച അതിർത്തി സുരക്ഷാ ഗാർഡ്, തബൂക്കിൽനിന്നുള്ള കാഴ്ച
ദമ്മാം: രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയേയും പൗരന്മാരുടെ ആരോഗ്യസ്ഥിരതയേയും നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരെയുള്ള സൗദി അധികൃരുടെ പോരാട്ടം അതിശക്തമായി തുടരുന്നു. കൂടുതൽ ജാഗ്രതയോടെ ഒരു വർഷത്തിലധികമായി നടന്നുവരുന്ന റെയ്ഡുകളും അറസ്റ്റുകളും ഇപ്പോഴും അതേ ഗൗരവത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ പലഭാഗങ്ങളായി നടന്ന പരിശോധനയിൽ വലിയ അളവിലാണ് വിവിധ ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
അവധി ദിനങ്ങളിലെ കച്ചവടം ലക്ഷ്യമിട്ട് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതിൽ അധികവും. കഴിഞ്ഞ ദിവസം റിയാദിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ നടത്തിയ പരിശോധനയിൽ ലഹരി ഉപഭോക്താക്കൾക്കിടയിൽ ‘ഷാബു’ എന്നറിയപ്പെടുന്ന 1.6 കിലോഗ്രാം മെത്താംഫെറ്റാമൈൻ, ഗുളികകളുമായി രണ്ട് പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇതിന്റെ പരിശോധനക്കിടയിൽ ചില മലയാളി കുടുംബങ്ങളേയും ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. അസീറിലെ അൽ റബൂഹ് സെക്ടറിൽ, ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് സംഘം 540 കിലോഗ്രാം ഖാത്ത് (ലഹരി ചെടി) പിടിച്ചെടുത്തു. യമനിൽനിന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഇത്.
മറ്റു രണ്ട് ഓപ്പറേഷനുകളിൽ, 25 കിലോഗ്രാം ഖാത്തുമായി രണ്ട് ഇത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്തുമായി മൂന്ന് യെമനികളെയും അറസ്റ്റ് ചെയ്തു. ജിസാൻ മേഖലയിലെ അൽ-തവ്വാൽ സെക്ടറിൽ നടത്തിയ ലാൻഡ് പട്രോളിങ് 51.4 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ജിദ്ദയിൽനിന്ന് ആറ് കിലോഗ്രാം ഹാഷിഷുമായി ഒരു ഇത്യോപ്യൻ, രണ്ട് യെമനി, ഒരു പലസ്തീൻ എന്നിവരെ അറസ്റ്റ് ചെയ്തു. അസീറിൽ 30 കിലോ ഹാഷിഷുമായി സ്വദേശി പൗരനേയും പിടികൂടി. ആംഫെറ്റാമൈൻ വിൽപന നടത്തിയതിന് മറ്റൊരു സ്വദേശി പൗരനെ അൽ ജൗഫ് മേഖലയിൽനിന്ന് അറസ്റ്റ് ചെയ്തു. ജിസാനിലെ അൽ-ദയേർ സെക്ടറിൽ, 144 കിലോഗ്രാം ഖാത്ത് കടത്തിയതിന് എട്ട് ഇത്യോപ്യക്കാരെ ബോർഡർ ഗാർഡ് പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. പ്രാഥമിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനകളിൽ മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിലായിരുന്നു. ദമ്മാം ജയിലിൽ ലഹരി മരുന്നു കേസിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ജനങ്ങളുടേതുൾപ്പടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലുടെ മാത്രമേ തലമുറകളെ നശിപ്പിക്കുന്ന ഇത്തരം മാഫിയകളെ ഒതുക്കാനാകൂ എന്നും ഇത്തരം വിവരങ്ങൾ ലഭ്യമായാൽ അറിയിക്കാൻ മടിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലോ മറ്റു പ്രദേശങ്ങളിൽ 999 എന്ന നമ്പറിലോ വിളിച്ച് മയക്കുമരുന്ന് കടത്തോ വിൽപനയോ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിൽ രഹസ്യമായി വിവരങ്ങൾ നൽകാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.