താളുകളിൽ നിറയുന്നത് നൂറ്റാണ്ടിനപ്പുറത്തെ ഹജ്ജ് കാഴ്ചകൾ
text_fieldsജിദ്ദ: ഇന്ത്യൻ ഫോട്ടോഗ്രാഫർ പകർത്തിയ 115 വർഷം മുമ്പുള്ള ഹജ്ജിന്റെ കാഴ്ചകളുടെ പുസ്തകം പുറത്തിറങ്ങി. കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയാണ് ഗവേഷകനായ ഡോ. സാഹിബ് ആലം അൽനദ്വി തയാറാക്കിയ 'ഇരു ഹറമുകളും ഹജ്ജിന്റെ കാഴ്ചകളും ഹാജി അഹ്മദ് മിർസയുടെ ലെൻസിലൂടെ' എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്.
240 പേജുള്ള പുസ്തകത്തിൽ പുരാതന ഭൂപടങ്ങളിലും ഡ്രോയിങ്ങുകളിലും മിനിയേച്ചറുകളിലും ഇരു ഹറമുകളെക്കുറിച്ചുള്ള ആമുഖം ഉൾപ്പെടുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫറായ അഹ്മദ് മിർസ പകർത്തിയ ഇരു ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ആദ്യകാല ഇന്ത്യൻ അച്ചടി സംസ്കാരത്തിൽ ഇരു ഹറമുകൾ, ഫോട്ടോഗ്രാഫർ അഹമ്മദ് മിർസയുടെ വിവർത്തനം, ദബ്ബാസിന്റെ ആൽബത്തിലൂടെ ഇരു ഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും, ബ്രിട്ടീഷ് ലൈബ്രറി ആൽബത്തിലൂടെ ഇരു ഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും എന്നീ തലക്കെട്ടിലുള്ള നാല് അധ്യായങ്ങളാണ് ഗവേഷകൻ ഇതിലുൾക്കൊള്ളിച്ചിട്ടുള്ളത്. 1907ൽ ഹജ്ജിനായി മക്കയിൽ വന്ന ആദ്യത്തെ ഇന്ത്യൻ പ്രഫഷനൽ ഫോട്ടോഗ്രാഫറായി ഹാജി അഹ്മദ് മിർസയെ കണക്കാക്കുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ഡൽഹിയിലെ തന്റെ സ്റ്റുഡിയോയിൽ പ്രിൻറ് ചെയ്യുകയായിരുന്നു. ഹജ്ജ്, ഉംറ തീർഥാടകർക്കും ഇത്തരത്തിലുള്ള ചിത്രങ്ങളിലും കാർഡുകളിലും താൽപര്യമുള്ളവർക്കുമെല്ലാം വിൽക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും അദ്ദേഹം അവ കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയിലെ മുഗളന്മാരെക്കുറിച്ചുള്ള തന്റെ ഗവേഷണപ്രബന്ധം തയാറാക്കാൻ തുടങ്ങിയ കാലം മുതൽ മിർസയുടെ ഫോട്ടോ ശേഖരത്തിന്റെ തിരക്കിലായിരുന്നു പുസ്തകം തയാറാക്കിയ ഗവേഷകൻ. പുസ്തകത്തിന്റെ ആമുഖത്തിൽ തന്റെ തിരച്ചിലിനിടയിൽ ഡൽഹിയിലെ ഹാജി അഹമ്മദ് മിർസയുടെ സ്റ്റുഡിയോയിൽനിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ചിത്രങ്ങളും കാർഡുകളും ആൽബങ്ങളും സംബന്ധിച്ച് വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലുണ്ടെന്നും ബദർ ഈസ അൽഹാജിന്റെ 'പിക്ചേഴ്സ് ഫ്രം ദ പാസ്റ്റ്' എന്ന പുസ്തകത്തിലും വില്യം വെസിയുടെ 'ദ കിങ് ഓഫ് സൗദി അറേബ്യ: ദ ഏർലി ഫോട്ടോഗ്രാഫേഴ്സ്' എന്ന പുസ്തകത്തിലും മിർസയുടെ ചിത്രങ്ങൾ പരാമർശിക്കുന്നതായി ഗവേഷകൻ വ്യക്തമാക്കുന്നുണ്ട്.
ഹജ്ജ് നിർവഹണത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ പകർത്തിയ മിർസയുടെ മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും ചിത്രങ്ങൾക്ക് ആധുനിക കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും വിവരിക്കുന്നു. മക്ക ഹറം, മസ്ജിദുന്നബവി, അറഫ, ബാബ് അൽഅൻബരിയ, ഖൈഫ് പള്ളി, മിന, അൽ മുഅലാ, ബഖീഅ് മഖ്ബറകൾ, ഖുബാഅ്, ഹജ്ജുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങൾ എന്നിവ ആഴത്തിൽ ചിത്രീകരിക്കാൻ മിർസ ശ്രമിച്ചിട്ടുണ്ട്.
ഇരു ഹറമുകളുടെ മിനിയേച്ചറുകളും ഡ്രോയിങ്ങുകളും നിർമിക്കുന്നതിൽ ഇന്ത്യക്കാരുടെ താൽപര്യം, ഇന്ത്യൻ അച്ചടിസംസ്കാരത്തിൽ ആദ്യകാലം മുതൽ ഇരു ഹറമുകളുടെ ചിത്രങ്ങൾക്കുള്ള സ്ഥാനം, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരു ഹറമുകളുടെയും വിശുദ്ധ സ്ഥലങ്ങളുടെയും ഫോട്ടോകൾ പകർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ നിരവധി ഇന്ത്യൻ ഫോട്ടോഗ്രാഫർമാരെയും പുസ്തകത്തിൽ ഗവേഷകൻ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.