മെട്രോ സ്റ്റേഷനിൽ ഇനി ആട്ടവും പാട്ടും
text_fieldsദുബൈ: ദുബൈ മെട്രോയെ സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. തിങ്കളാഴ്ച മുതൽ 12 വരെയാണ് ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസിന്റെ ക്രിയേറ്റിവ് ടീമായ ബ്രാൻഡ് ദുബൈയും ആർ.ടി.എയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യൂനിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ബുർജ്മാൻ, ദുബൈ ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി എന്നീ സ്റ്റേഷനുകളാണ് സംഗീതത്തിനായി വഴിമാറുന്നത്. ഈ ആഴ്ച ഇവിടെയെത്തുന്ന യാത്രക്കാർക്ക് വിഖ്യാത സംഗീതങ്ങൾ ആസ്വദിച്ച് മെട്രോയിലേക്ക് കയറാം. യു.എ.ഇയുടെ സംസ്കാരവും കലയും വൈവിധ്യവും അടുത്തറിയുന്നതിനായി നടത്തുന്ന ദുബൈ ഡെസ്റ്റിനേഷൻ കാമ്പയിനിലെ പ്രധാന ഇനമാണ് മ്യൂസിക് ഫെസ്റ്റിവൽ. സുസ്ഥിരത വർഷം ആഘോഷിക്കുന്നതിനാൽ ‘സുസ്ഥിരത’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സംഗീതോത്സവം.
രാജ്യാന്തര കലാകാരൻമാർക്ക് പുറമെ യു.എ.ഇയിലെ സംഗീതജ്ഞരും പരിപാടിയിലുണ്ടാവും. 20 പേരടങ്ങുന്ന സംഘമാണ് അണിയറയിൽ. ഫെസ്റ്റിവലിൽ ഇന്ത്യ, ഈജിപ്ത്, ഫ്രാൻസ്, തായ്ലൻഡ്, അസർബൈജാൻ, പാകിസ്താൻ, നൈജീരിയ, ക്യൂബ, യു.കെ, ലബനൻ, കാനഡ, നെതർലൻഡ്സ്, ജോർഡൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരക്കും. ഇമാറാത്തി ഇലക്ട്രിക്കൽ ഗിറ്റാറിസ്റ്റ് ഇമാൻ അൽ റഈസി, സൗദി സംഗീതജ്ഞൻ ഷാദി എൽ ഹർബി തുടങ്ങിയവർ പങ്കെടുക്കും.
പിയാനോ, ഫ്ലൂട്ട്, ഊദ്, ഡ്രംസ്, ഖാനനുൻ, സാക്സോഫോൺ, ഗിത്താർ, ഹാർമോണിയം, സാന്റർ തുടങ്ങിയ സംഗീതോപകരണങ്ങൾ അകമ്പടിയേകും. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് സംഗീതോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.