മനംകവർന്ന് 'ജിദ്ദ സീസൺ 2022'
text_fieldsജിദ്ദ: ഈദാഘോഷത്തിന്റെ പൊലിമയിൽ സന്ദർശകരുടെ മനംകവർന്ന് ജിദ്ദ സീസൺ 2022 വിനോദ പരിപാടി തുടരുന്നു. പെരുന്നാൾ ദിവസം കോർണിഷിൽ ജിദ്ദ ആർട്ട് പ്രൊമെനേഡിൽ ആരംഭിച്ച പരിപാടികൾ കാണാൻ വിവിധ രാജ്യക്കാരായ നിരവധി പേർ എത്തി. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ മൂന്നു ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഒമ്പതു സ്ഥലങ്ങളിലാണ് പരിപാടികൾ. തുടക്കത്തിൽ ജിദ്ദ ആർട്ട് പ്രൊമെനേഡ് മേഖലയിലും വരും ദിവസങ്ങളിലായി മറ്റു സ്ഥലങ്ങളിലും ആരംഭിക്കും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച ലോകോത്തര സർക്കസ് ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ എത്തി.
ജിദ്ദയിലെ ആദ്യ അന്താരാഷ്ട്ര ഷോ ആദ്യദിവസം തന്നെ ജനപങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റി. 25 സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ 39 കലാകാരന്മാരാണ് വിവിധ പ്രകടനം നടത്തുന്നത്.
മരണചക്രം, വിമാനം, ബാലൻസ് ഷോ, തൂക്കുതുണി, ഹീലിയം ഷോ, സൈക്കിളുകൾ, കടലാസ് കൊടുങ്കാറ്റ് തുടങ്ങിയ അക്രോബാറ്റിക് പ്രകടനവും ഉൾപ്പെടും.
ആയിരങ്ങളെ ആകർഷിച്ച കരിമരുന്ന് പ്രയോഗവും നടന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധതരം കലാപ്രകടങ്ങളും ഉണ്ട്. ഹയ്യ് ശാത്വിയിലെ കൾച്ചറൽ ക്ലബിൽ നടന്ന 'ലംബീ ഫിൽ ജാഹിലിയ'എന്ന ഈജിപ്ഷ്യൻ കാലാകാരന്മാർ അവതരിച്ച നാടകം കാണാൻ നിരവധി സ്വദേശികളും വിദേശികളും എത്തി.
ജിദ്ദ സീസൺ രണ്ടാം പതിപ്പിനോടനുബന്ധിച്ച് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാർക്കായി പ്രത്യക പരിപാടി ഉണ്ടാകുമെന്ന് ജനറൽ എൻറർടൈൻമെന്റ് അതോറിറ്റി കൺസൽട്ടൻറ് നൗഷിൻ വസീം പറഞ്ഞു. രാജ്യത്തെ ഒാരോ മേഖലയുടെയും സാംസ്കാരിക, പൈതൃക തനിമകളുടെ പ്രകടനത്തോടൊപ്പം എല്ലാവരിലും സന്തോഷവും ആനന്ദവുമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.