ഗള്‍ഫ് മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സ് പദ്ധതിക്ക് തുടക്കം
text_fieldsദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായങ്ങള്‍ നല്കാൻ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി ആവിഷ്കരിച്ച ‘പ്രവാസി നിയമ സഹായ പദ്ധതി’ക്ക് തുടക്കമാവുന്നു . പദ്ധതി രൂപ രേഖ നേരത്തെ നോര്‍ക്ക തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിരുന്നില്ല. മലയാളികൾ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളിൽ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയാണ് ലക്ഷ്യം. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റ കൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ നിയമ സഹായം ലഭിക്കും. ജോലി സംബന്ധമായവ, പാസ്പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം നിയമ സഹായ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം എന്നിവയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സയും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഇറാഖ്, മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അധിവസിക്കുന്നവര്‍ക്കും ഈ സഹായം ലഭ്യമാകും. അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നതെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന് നമ്പൂതിരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തെ അതാതു രാജ്യങ്ങളിലെ എംബസികളില്‍ നേരിട്ട് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. എന്നാലിത് സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രാപ്യമല്ലെന്ന് കണ്ട് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ബന്ധുക്കള്‍ക്കോ നോര്‍ക്ക അംഗീകാരമുള്ള മലയാളി സംഘടനകള്‍ക്കോ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കോ ഗുണഭോക്താവിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. പദ്ധതിയുടെ നടത്തിപ്പിനായി നിയമ വിദഗ്ധരായ ലീഗല്‍ ലൈസണ്‍ ഓഫീസര്‍മാരെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഗുണഭോക്താവിന്റെ പാസ്പോര്‍ട്ട് പകര്‍പ്പ്, കോടതി വിധിയുടെ പകര്‍പ്പ്,കുറ്റ കൃത്യത്തിെൻറ സ്വഭാവം, തുടങ്ങിയ കാര്യങ്ങള്‍ വെച്ചാണ് അപേക്ഷിക്കേണ്ടത്. ജയിലില്‍ കഴിയുന്ന പ്രവാസിയുടെ കുടുംബത്തിെൻറ വാര്‍ഷിക വരുമാനം ലക്ഷത്തില്‍ കവിയുന്നില്ലെന്ന് ബന്ധപെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം കുടുംബം ഹാജരാക്കണം. തൊഴില്‍ വിസയില്‍ പോയവര്‍ക്ക് മാത്രമാണ് സഹായത്തിന് അര്‍ഹത നല്‍കുന്നത്.
വിസിറ്റ്,ഹജ്ജ് ,ഉംറ തുടങ്ങിയ വിസകളില്‍ പോയി ജയിലില്‍ അകപ്പെട്ടവര്‍ സഹായങ്ങള്‍ക്ക് അര്‍ഹരല്ല. കുറ്റകൃത്യങ്ങളില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചവരും സഹായത്തിന് അര്‍ഹരല്ല. മാത്രവുമല്ല, വിദേശ കോടതികള്‍ വിധിക്കുന്ന ദിയ മണി, കണ്ടുകെട്ടല്‍, റിക്കവറി തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് അതതുരാജ്യത്തെ നിയമവ്യവസ്ഥയില്‍ അവബോധമുണ്ടാക്കാനും പ്രവാസികള്‍ക്കാവശ്യമായ നിയമോപദേശം നല്‍കാനും പദ്ധതിയില്‍ ഉദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.