478 ബസുകൾ ഉൾക്കൊള്ളാനുള്ള ശേഷി; ലുസൈൽ ബസ് ഡിപോ പ്രവർത്തനം ആരംഭിച്ചു
text_fieldsദോഹ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപോ എന്ന നേട്ടവുമായി ലുസൈൽ ബസ് ഡിപോ ഗതാഗതത്തിനായി തുറന്നുനൽകി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈതി ബസ് ഡിപോ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, അശ്ഗാൽ പ്രസിഡൻറ് ഡോ. സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, ഗതാഗത മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലോകകപ്പ് ഫുട്ബാൾ മേളയിലേക്ക് നാളുകളെണ്ണി കാത്തിരിക്കവെയാണ് ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങളുടെ വേദിയായ ലുസൈലിലെ വിശാലമായ ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. നാലുലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ബസ് സ്റ്റേഷൻ നിർമിച്ചത്. 24 വിവിധോദ്ദേശ്യ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്റ്റേഷൻ. ബസ് ബേ, സർവിസ് സൗകര്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഹരിത കേന്ദ്രങ്ങൾ, സബ്സ്റ്റേഷൻ എന്നിവയും ഉൾക്കൊള്ളുന്നു.
ഡിപ്പോയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നതിന് 25,000 ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള ഏകദേശം 11,000 പിവി സോളാർ പാനലുകളും ഉണ്ട്. നാലു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയോടെയാണ് സോളാർ പാനൽ സ്ഥാപിച്ചത്. ലോകകപ്പിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സുസ്ഥിര ഊർജ വിനിയോഗ പദവിയിലേക്ക് ഇടം നേടുകയാണ് ഖത്തറിന്റെ ലക്ഷ്യം. കാർബൺരഹിത ഊർജത്തിലൂടെ പൊതുഗതാഗത സംവിധാനം പ്രവർത്തിക്കുന്ന രാജ്യമായി ലോകകപ്പിനു പിന്നാലെ ഖത്തർ മാറുമെന്ന് ഗതാഗതമന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം കുറക്കുന്ന ക്ലീൻ എനർജികളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രകൃതിവാതകം നൂറുശതമാനം സുരക്ഷിതമായ ക്ലീൻ എനർജിയാണ്. എങ്കിയും ഊർജ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയാണ് ഞങ്ങൾ. നാല് മെഗാവാട്ട് സോളാർ പവർപ്ലാൻ ഇതിൽ ശ്രദ്ധേയമാണ്. ലോകകപ്പിന്റെ സംഘാടനത്തിൽ നിർണായകമാവുകയാണ് ലക്ഷ്യമെങ്കിലും പിന്നീട് ഖത്തർ വിഷൻ 2030ന്റെ ഭാഗമായിമാറും -ഗതാഗത മന്ത്രി വിശദീകരിച്ചു.
ലോകകപ്പ് വേളയിൽ വിവിധ സ്റ്റേഡിയങ്ങൾക്കിടയിൽ കാണികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുന്നത് ലുസൈൽ ബസ് ഡിപോ കേന്ദ്രീകരിച്ചായിരിക്കും. ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്ക് കാണികളുടെ സഞ്ചാരം എളുപ്പമാവും. മൂന്നു സോണുകളായാണ് ലുസൈൽ ബസ് ഡിപ്പോയുടെ പ്രവർത്തനം. 478 ഇ ബസ് പാർക്കിങ്ങും 248 ചാർജിങ് സൗകര്യവുമുള്ള ഭാഗമായാണ് ആദ്യ സോൺ തയാറാക്കിയത്.ജീവനക്കാർ ഉൾപ്പെടെ 1400 പേരുടെ താമസസൗകര്യങ്ങളാണ് രണ്ടാം സോണിലുള്ളത്. 24 ബസ് ബേ, 24 ചാർജിങ് സ്റ്റേഷൻ എന്നിവയുമായി ബി.ആർ.ടി ഇ-ബസ് സോണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.