യു.പിയിലെ തുകൽ ഫാക്ടറികൾക്ക് സമീപം താമസിക്കുന്നവരിൽ മാരകരോഗങ്ങൾ പടരുന്നു
text_fieldsന്യൂഡൽഹി: കാൺപൂരിലെ തുകൽ ഫാക്ടറികൾക്ക് സമീപം താമസിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നാഡീസംബന്ധമായ തകരാറുകളും വർധിക്കുന്നതായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) അന്വേഷണ റിപ്പോർട്ട്. കാൺപൂർ നഗർ, കാൺപൂർ ദേഹട്ട്, ഫത്തേപൂർ ജില്ലകളിൽ നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തൽ.
കാൺപൂരിലെ ഫാക്ടറികളിൽ നിന്ന് സംസ്കകരിക്കാത്ത മാലിന്യങ്ങൾ പുറന്തള്ളുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ഹരജിയിൽ യു.പി മെഡിക്കൽ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വകുപ്പിനെ കക്ഷി ചേർത്താണ് എൻ.ജി.ടി റിപ്പോർട്ട് അവതരിപ്പിച്ചത്. ഇതേ കേസിൽ എൻ.സി.ടി. പ്രിൻസിപ്പൽ ബഞ്ച്, അമിക്കസ് അഡ്വക്കേറ്റ് കാത്യായനി നിർദേശിച്ച വിശദമായ റിപ്പോർട്ടിന്റെയും പരിഹാര നടപടികളുടെയും അടിസ്ഥാനത്തിൽ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കാൺപൂർ നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും ആളുകളുടെ രക്ത സാമ്പിളുകൾ പരിശോധിക്കുക, ക്രോമിയം, മെർക്കുറി, ഫ്ലൂറൈഡ് പോലുള്ള ലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുക, കനത്ത ലോഹ മലിനീകരണത്തിൻറെ ഇരകൾക്ക് പ്രത്യേക ചികിത്സ നൽകുന്നതിന് ആക്ഷൻ പ്ലാൻ തയാറാക്കുക, സർക്കാർ ആശുപത്രികളിൽ മൾട്ടി സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് കമീഷൻ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദേശങ്ങൾ. ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം അരുൺ കുമാർ ത്യാഗി, വിദഗ്ദ്ധ അംഗം അഫ്രോസ് അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 30-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
"കാൺപൂർ നഗറിലെ രാഖി മണ്ടി, അഫീം കോത്തി എന്നിവയുൾപ്പെടെ മലിനീകരണം ഉണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളിൽ മെഡിക്കൽ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വകുപ്പ് ആരോഗ്യ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നുള്ള സർക്കാറിനൻറെ അറിയിപ്പും ക്യാമ്പുകളിൽ ശേഖരിച്ച സാമ്പിളുകളിൽ ഉയർന്ന അളവിൽ മെർക്കുറിയും ക്രോമിയവും കണ്ടെത്തിയതും ഈ മേഖലയിൽ അടിയന്തിര ചികിത്സാ സംവിധാനങ്ങളുടെ ആവശ്യകതയാണ് ചൂണ്ടികാട്ടുന്നത്." എൻ.ജി.ടി റിപ്പോർട്ട് രേഖപ്പെടുത്തുന്നു.
"ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നാഡീ വൈകല്യങ്ങൾ, പെരുമാറ്റ വ്യതിയാനങ്ങൾ, ചർമ അവസ്ഥകൾ" എന്നിവയുൾപ്പെടെ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ കാൺപൂർ ദേഹാട്ടിലും സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഗുരുതര ആരോഗ്യ സ്ഥിതി നില നിൽക്കുന്ന സാഹചര്യത്തിൽ കാൺപൂർ നഗറിലെ ജെ.കെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന സംവിധാനങ്ങൾ അപര്യാപ്തമാണെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.
നിലവിൽ അമിക്കസിന്റെയും എൻ.ജി.ടി.യുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവാസ വ്യവസ്ഥയിലെ ക്രോമിയം, മെർക്കുറി, ഫ്ലൂറൈഡ്, ഇരുമ്പ് തുടങ്ങിയവയുടെ ഉറവിടം കണ്ടെത്താനുള്ള സർവേ മാപ്പിങ് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മലിനീകരണം തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ കന്നുകാലികൾ, ഭക്ഷ്യ ശൃംഖല എന്നിവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കും എന്നും സർക്കാർ അറിയിച്ചു. കമീഷൻ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് കേന്ദ്ര ഭൂഗർഭ ജല ബോർഡ്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയുമായി യുപി സർക്കാർ കൈകോർക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
2019മുതൽ എൻ.ജി.ടി. കാൺപൂർ, ദേഹട്, റാഖി മണ്ഡി, കാൺപൂർ നഗർ റാനിയ നഗർ എന്നിവിടങ്ങളിലെ ക്രോമിയം അവശിഷ്ടങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് മേൽ നോട്ടം വഹിക്കുന്നുണ്ട്. 1976 മുതൽ കാൺപൂർ ലോഹ മാലിന്യങ്ങൾ കൊണ്ടുള്ള ഭൂഗർഭ ജല മലിനീകരണം അഭിമുഖീകരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനും പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന മലിനീകരണത്തെക്കുറിച്ച് പഠിക്കുന്നതിനും എൻ.ജി.ടി അമിക്കസിന് അനുമതി നൽകിയിരുന്നു. ഇതാണ് യുപി ഗവൺമന്റെിനെ കക്ഷി ചേർക്കാൻ എൻ.ജി.ടിയെ പ്രേരിപ്പിച്ചത്.
കാൺപൂരിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 400 തുകൽ ഫാക്ടറികളാണുള്ളത്. 1946 ലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. കോടതിയിൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 7.431 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇവ ഗംഗാ നദിയിൽ നിന്നും 50 മീറ്റർ മുതൽ ഒരു കിലോ മീറ്റർ വരെ അകലം മാത്രമാണ് ഉള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.