ചാനൽ ചർച്ചക്കിടെ കാവി വസ്ത്രധാരികൾ ആക്രമിച്ചെന്ന് ഐ.ഐ.ടി ബാബ
text_fieldsന്യൂഡൽഹി: ചാനൽ ചർച്ചക്കിടെ കാവിവസ്ത്രധാരികൾ ആക്രമിച്ചെന്ന ആരോപണവുമായി ഐ.ഐ.ടി ബാബയെന്ന പേരിൽ പ്രശസ്തനായ അഭയ് സിങ്. നോയിഡയിൽ സ്വകാര്യ ചാനലിന്റെ ചർച്ചക്കിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഭയ് സിങ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കാവിവസ്ത്രം ധരിച്ച ആളുകൾ ന്യൂസ്റൂമിലേക്ക് എത്തി തന്നോട് മോശമായി പെരുമാറിയെന്ന് ഐ.ഐ.ടി ബാബ പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഐ.ഐ.ടി ബാബ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ പരാതി നൽകാൻ ബാബ തയാറായില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടി ബാബ ചാനൽ ചർച്ചയിൽ പങ്കെടുത്തത്. ഇതിനിടെ ഒരുകൂട്ടം സന്യാസിമാർ സ്റ്റുഡിയോയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇവർ ഐ.ഐ.ടി ബാബയുമായി വാക്തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ഐ.ഐ.ടി ബാബ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.
അഭയ് സിങ് മഹാകുംഭമേളക്കെത്തിയാണ് 'ഐ.ഐ.ടി ബാബ' എന്ന പേരിൽ വൈറലായത്. ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാർഥിയാണ് താനെന്നും കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ആത്മീയതയിലേക്കെത്തുന്നതെന്നും അഭയ് സിങ് വെളിപ്പെടുത്തിയിരുന്നു.
നേരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ ജയിക്കുമെന്ന് പ്രവചിച്ച് ഐ.ഐ.ടി ബാബ എയറിലായിരുന്നു. 'ഞാൻ നിങ്ങളോട് മുൻകൂട്ടി പറയാം. ഇത്തവണ ഇന്ത്യ ജയിക്കില്ല. വിരാട് കോഹ്ലിയായാലും മറ്റാരാണെങ്കിലും അവരോട് പറയൂ, ഇന്നത്തെ മത്സരം ജയിച്ചുകാണിക്കാൻ. അവർക്ക് ജയിക്കാൻ കഴിയില്ല. ഇന്ത്യയുടെ തോൽവി തടയാൻ ആർക്കും കഴിയില്ല' എന്നായിരുന്നു 'ഐ.ഐ.ടി ബാബ' പ്രവചിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.