'കോവിഡ് സാഹചര്യം മോശമായേക്കാം'; നാല് സംസ്ഥാനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കാമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് നാലു സംസ്ഥാനങ്ങളോടും രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനും സുപ്രീംേകാടതി നിർദേശിച്ചു.
'ഈ മാസത്തോടെ കേവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് വേണം. സംസ്ഥാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ ഡിസംബറിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കാം' -സുപ്രീംകോടതി പറഞ്ഞു.
ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി റിപ്പോർട്ടാണ് കോടതി ആവശ്യെപ്പട്ടിരിക്കുന്നത്. നവംബർ 27ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം.പി. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെന്താണെന്നും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും ഡൽഹി സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചകാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഡൽഹി സർക്കാർ നിരവധി കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച ആറാമത്തെ സംസ്ഥാനമാണ് ഡൽഹി. 5.29 ലക്ഷം പേർക്ക് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയുടേതിന് സമാനമാണ് ഗുജറാത്തിലെ കാര്യങ്ങളെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാറുകൾ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ അഹ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.