ട്രെയിനിനകത്ത് നമസ്കരിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യു.പി പൊലീസ്
text_fieldsലഖ്‌നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ ട്രെയിനിനകത്ത് നമസ്കരിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യു.പി പൊലീസ്. സംസ്ഥാന പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിനകത്ത് മുസ്ലീം പുരുഷൻമാർ നമസ്കരിക്കുന്നതിന്‍റെ ദൃശ്യയങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബി.ജെ.പി നേതാക്കൾ സംഭവം വിവാദമാക്കിയിരുന്നു.
കുശിനഗറിലെ മുൻ ബി.ജെ.പി എം.എൽ.എ ദീപ്ലാൽ ഭാരതിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്ലീപ്പർ കോച്ചിൽ മുസ്ലീം പുരുഷൻമാർ നമസ്കരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പൊതു സ്ഥലത്ത് നമസ്കരിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ബി.ജെ.പി അനുകൂലികൾ ഉത്തർപ്രദേശിൽ നടത്തി വരുന്നത്.
ഹരിയാനയിൽ പൊതുസ്ഥലത്ത് നമസ്കാരം നടത്തിയതിന്‍റെ പേരിൽ ഈ വർഷം ആദ്യം ഹിന്ദു ഗ്രൂപ്പുകൾ പ്രദേശത്ത് തടിച്ചുകൂടി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് നമസ്കാരം തടസപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. സമാനരീതിയിൽ യു.പിയിലെ പ്രയാഗ്‌രാജിൽ ഒരു സ്ത്രീ ആശുപത്രിയിൽ നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങൾ ബി.ജെ.പി അനുകൂല സംഘടനകൾ പ്രചരിപ്പിച്ചതോടെ യുവതി ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പ്രസ്താവനയിറക്കുകയായിരുന്നു. നമസ്കരിക്കുന്നത് കുറ്റമായി കാണാൻ സാധിക്കില്ലെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് മതപരമായ ഘോഷയാത്രകൾ നടത്തരുതെന്നും മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും ഈ വർഷം ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.