സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകിയില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsറാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചുനൽകാത്തതിനെതിരായ പരാതിയിൽ 40,70,598 രൂപ നിക്ഷേപവും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും അടക്കം 41,95,598 രൂപ 45 ദിവസത്തിനകം നൽകാൻ വിധി. പഴവങ്ങാടിക്കര ബാങ്ക് സെക്രട്ടറി, മന്ദമരുതി ബ്രാഞ്ച് മാനേജർ എന്നിവരെ എതിർകക്ഷികളാക്കി റാന്നി ചേത്തയ്ക്കൽ സ്വദേശി പിച്ചനാട്ടുവീട്ടിൽ പി.ആർ. അശോക് കുമാറും ഭാര്യ ഗീതാകുമാരിയും നൽകിയ പരാതിയിലാണ് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ വിധി.
അശോക് കുമാർ, ഗീതാകുമാരി, ഗീതാകുമാരിയുടെ സഹോദരൻ സുജിത് കുമാർ എന്നിവരാണ് പണം നിക്ഷേപിച്ചത്. ഫിക്സഡ് ഡെപോസിറ്റ് കാലാവധി കഴിഞ്ഞപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോൾ രണ്ട് ദിവസത്തിനകം നൽകാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, എട്ടുമാസം കഴിഞ്ഞിട്ടും കിട്ടിയില്ല. ബാങ്കിലെ അംഗങ്ങൾ എടുത്ത വായ്പകൾ തിരിച്ചടക്കാതെ നിക്ഷേപം തിരികെ നൽകാനാകില്ലെന്നാണ് സെക്രട്ടറി പറഞ്ഞത്. ഇതോടെയാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. തുടർന്നാണ് നിക്ഷേപവും നഷ്ടപരിഹാരവും കോടതിച്ചെലവും അടക്കം നൽകാൻ കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.