സിൽവർ ലൈൻ വിരുദ്ധ സമരത്തെ കോൺഗ്രസ് പിന്തുണക്കുമെന്ന് രാഹുൽ ഗാന്ധി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരത്തെ കോൺഗ്രസ് പിന്തുണക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചുവെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. സിൽവർ ലൈൻ വിരുദ്ധ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും കോൺഗ്രസ് ഈ സമരത്തോടൊപ്പം തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം സമിതി നേതാക്കൾക്ക് ഉറപ്പ് നൽകി. ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിലാണ് ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി സമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
പാരിസ്ഥിതികമായി കേരളത്തെ നശിപ്പിക്കുകയും വിവരണാതീതമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തികമായി കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്നതും സാധാരണക്കാർക്ക് അപ്രാപ്യമായ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതുമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കേരളം ഭൂമാഫിയകൾക്ക് വിൽക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു സമിതി നേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
കേരളത്തിൽ നിലവിലുള്ള ഇന്ത്യൻ റെയിൽപ്പാത ശക്തിപ്പെടുത്തിയും നവീകരിച്ചും വേഗം വർധിപ്പിച്ചും കൂടുതൽ ലൈനുകൾ കൂട്ടിച്ചേർത്തും നിലവിലുള്ള റെയിൽ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനു പകരം കേരളത്തിലെ പൊതു സമൂഹം ഒന്നായി എതിർക്കുന്ന ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവരുന്നതിന് പിന്നിൽ കേരളത്തിന്റെ പരിമിതമായ ഭൂമി കോർപറേറ്റുകൾക്ക് തീറെഴുതാനും കൊടിയ അഴിമതി നടത്താനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി.
ചർച്ചയെ തുടർന്നാണ് രാഹുൽഗാന്ധി സിൽവർ ലൈൻ വിരുദ്ധ സമരത്തെ കോൺഗ്രസ് പിന്തുണക്കുമെന്ന് അറിയച്ചത്. സമര സമിതിയെ പ്രതിനിധീകരിച്ച് സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, തിരുവനന്തപുരം ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, സംസ്ഥാന നേതാക്കളായ അഡ്വ. സിറാജുദ്ദീൻകരിച്ചാറ, നസീറ സുലൈമാൻ, എ.കെ. ഷാനവാസ്, രാമാനുജൻ തമ്പി, ഷൈല കെ. ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.