വിഴിഞ്ഞം സമരക്കാർക്കെതിരെ കൈ കോർത്ത് സി.പി.എമ്മും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിനെതിരെയും തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രദേശിക സമരസമിതിയുടെ ലോങ് മാർച്ചിൽ കൈകോർത്ത് സി.പി.എമ്മും ബി.ജെ.പിയും. ബി.ജെ.പിയോട് ഒരു നീക്കുപോക്കും പാടില്ലെന്നും യോജിക്കാനാവില്ലെന്നും നഖശിഖാന്തം എതിർക്കണമെന്നുമുള്ള നിലപാട് സി.പി.എം ആവർത്തിക്കുമ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ലോങ് മാർച്ച് സമാപന ചടങ്ങിൽ പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി രാജേഷും വേദി പങ്കിട്ടത്.
സിൽവർലൈനടക്കം ജനകീയസമരങ്ങളുടെ പൊതുസമര പ്ലാറ്റ്ഫോമുകളിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം ബി.ജെ.പി പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിക്കുകയും നിയമസഭയിലടക്കം ആയുധമാക്കുകയും ചെയ്യുമ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കളടക്കം ഉൾപ്പെട്ട വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന്‍റെ പങ്കാളിത്തം.
സമരലക്ഷ്യം പൊതുവാണെങ്കിലും സാധാരണ സി.പി.എം, ബി.ജെ.പി നേതാക്കൾ വേദി പങ്കിടാറില്ല. വിഴിഞ്ഞം വിഷയത്തിൽ ഇരുപാർട്ടികൾക്കും സമാന നിലപാടാണെങ്കിലും വിരുദ്ധ ആശയ ധ്രുവങ്ങളിലുള്ള പാർട്ടികൾ എന്നനിലയിൽ ഒരേ വേദിയിലെത്തിയിട്ടില്ല. ഇതാണ് ചൊവ്വാഴ്ച വഴിമാറിയത്.
സമരക്കാരുടെ പ്രധാന ലക്ഷ്യം സംഘർഷമുണ്ടാകുകയും കലാപത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുകയുമാണെന്നും മത്സ്യത്തൊഴിലാളി താൽപര്യങ്ങൾക്ക് ഉപരിയായി മറ്റു താൽപര്യങ്ങളുണ്ടെന്നും ആനാവൂർ ആരോപിച്ചു. തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഇനി അവർക്ക് അധികകാലമാവില്ല. ഹൈകോടതിയും സർക്കാറും ജനങ്ങളും അവർക്ക് അനുകൂലമല്ല. ഈ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ ദിവസം തടസ്സപ്പെടണമെങ്കിൽ കലാപം ഉണ്ടാവണം. അതിനുള്ള ശ്രമങ്ങൾ പ്രാദേശിക സമിതി കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളുണ്ടാകുമ്പോൾ ചെറുതും വലുതുമായ സമരങ്ങളുണ്ടാകാറുണ്ടെന്നും പക്ഷേ, അതിനൊക്കെ പരിധിയുണ്ടാകണമെന്നും വി.വി. രാജേഷ് പറഞ്ഞു. കോൺഗ്രസ് കൗൺസിലർ ഓമനയും മാർച്ചിൽ പങ്കെടുത്തു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്‍റ് എസ്. സംഗീത് കുമാർ ആയിരുന്നു ഉദ്ഘാടകൻ. വി.എച്ച്.പി സംസ്ഥാന സെക്രട്ടറി രാജശേഖരൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, സഫറുല്ല ഖാൻ, ശാസ്തമംഗലം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.