പ്രവാസി ഡിവിഡൻറ് പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കം
text_fieldsതിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പ ാക്കുന്ന പ്രവാസി ഡിവിഡൻറ് പദ്ധതിക്ക് ഫെബ്രുവരി ആദ്യവാരം തുടക്കമാകും. ദുബൈയിൽ നടത്താൻ നിശ്ചയിച്ച ലോക കേരള സഭയുടെ ഗൾഫ് മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.
നിശ്ചിത തുക പ്രവാസി ക്ഷേമ ബോര്‍ഡ് മുഖേന നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിനു ശേഷം പ്രവാസിക്കോ അവകാശിക്കോ നിശ്ചിത തുക മാസവരുമാനമായി നല്‍കുകയുമാണ് ലക്ഷ്യം. നിക്ഷേപത്തിന് സർക്കാർ സുരക്ഷ ഉറപ്പുനൽകും. മൂന്നു മുതൽ 55 ലക്ഷം രൂപ വരെ പ്രവാസികൾക്ക് നിക്ഷേപിക്കാം. വര്‍ഷം തുകയുടെ 10 ശതമാനമാണ് ലാഭവിഹിതം.
ഈ ലാഭ വിഹിതം 12 മാസത്തേക്ക് വീതിച്ച് ഓരോ മാസവും പെന്‍ഷനായി നല്‍കും. പദ്ധതിയില്‍ ഒരിക്കല്‍ തുക നിക്ഷേപിച്ചാല്‍ പിന്നീട് തിരിച്ചെടുക്കാനോ വായ്പയെടുക്കാനോ കഴിയില്ല. നിക്ഷേപകെൻറ മരണശേഷം ഭാര്യക്കും ഡിവിഡൻറ് തുക ലഭിക്കും. ഭാര്യയുടെ മരണശേഷം നിക്ഷേപകെൻറ നോമിനിക്ക് തുക പിൻവലിക്കാം. നിശ്ചിത ശതമാനം തുക അധികം ചേർത്തായിരിക്കും തിരികെ നൽകുക. പ്രവാസിയായവർക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ചേരാം. മറുനാടൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദ ട്രാവന്‍കൂര്‍ കൊച്ചിന് ലിറ്റററി സയൻറിഫിക് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം ബോര്‍ഡ് സൊസൈറ്റിക്ക് രൂപം നല്‍കും. പദ്ധതി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ വിഹിതം ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതിയായി ഉള്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.