ഇന്ദിര വാസുദേവ മേനോൻ: വിടവാങ്ങിയത് ഇടതുപാർട്ടിക്ക് ഊർജം പകർന്ന വനിത നേതാവ്
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട്ടിലെ ഇടതുപാർട്ടിക്ക് ഊർജം നൽകിയ ഇന്ദിര വാസുദേവ മേനോന് നാട് വിട നൽകി. ജനാധിപത്യ മഹിള അസോസിയേഷൻ പ്രഥമ ജില്ല പ്രസിഡൻറ് ആയിരുന്ന ഇന്ദിര വാസുദേവ മേനോൻ ഭർത്താവ് സി. വാസുദേവ മേനോന്‍റെ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ മുൻപന്തിയിലുള്ള വനിത നേതാവായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ആദ്യ രൂപമായ കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയിൽ ഗൗരിയമ്മ, സുശീല ഗോപാലൻ എന്നിവർക്കൊപ്പമായിരുന്നു പ്രവർത്തനം.
ബദൽ രേഖ വിവാദത്തെ തുടർന്ന് ഭർത്താവ് സി. വാസുദേവ മേനോൻ സി.പി.എം വിട്ട് എം.വി. രാഘവനൊപ്പം സി.എം.പി രൂപവത്കരിച്ചതോടെ ഇന്ദിര വാസുദേവ മേനോൻ മുഖ്യധാര പരിപാടികളിൽനിന്ന് ഒഴിവാകുകയാണുണ്ടായത്. സി.എം.പി ഇടതുപക്ഷത്ത് എത്തിയ സമയത്ത് വീണ്ടും സജീവമായി. 1979 സെപ്റ്റംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭർത്താവിനൊപ്പം മത്സരത്തിനിറങ്ങിയപ്പോൾ കൊല്ലങ്കോട് നെന്മേനി വാർഡിൽനിന്ന് ഇന്ദിര വാസുദേവ മേനോനും ഇടച്ചിറ വാർഡിൽനിന്ന് വാസുദേവ മേനോനും ജയിച്ചു.
ദമ്പതികളുടെ വിജയം അന്നത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മൂന്നര പതിറ്റാണ്ട് കാലമാണ് സി. വാസുദേവ മേനോൻ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നത്. മാതൃഭൂമി മുൻ പത്രാധിപരും മുൻ രാജ്യസഭ അംഗവുമായ പി. നാരായണൻ നായരുടെ മകളായ ഇന്ദിര വാസുദേവ മേനോന്‍റെ സംസ്കാര ചടങ്ങിൽ മുൻ എം.പി. എൻ.എൻ. കൃഷ്ണദാസ്, മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ മുൻ എം.എൽ.എമാരായ കെ.എ. ചന്ദ്രൻ, വി. ചെന്താമരാക്ഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.