ഒന്നര പതിറ്റാണ്ടായിട്ടും പരിഹാരമില്ല; കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ദുർഗതി തുടരുന്നു
text_fieldsകിഴക്കമ്പലം: ഒന്നര പതിറ്റാണ്ടായി തുടരുന്ന കിഴക്കമ്പലം -നെല്ലാട് റോഡിന്റെ ദുർഗതിക്ക് ഇനിയും മാറ്റമില്ല. കിഴക്കമ്പലത്തുനിന്ന് തുടങ്ങി നെല്ലാട് അവസാനിക്കുന്ന 14.4 കിലോമീറ്റർ റോഡാണിത്. ചുവപ്പ് നാടയിൽ കുരുങ്ങിയെ ഫയലുകളും അധികാരികളുടെ അനാസ്ഥയും മൂലം റോഡിന്റെ ദുർഗതി മാറാൻ ഇനിയും കാത്തിരിക്കണം. ഇടക്ക് ഏതാനും ഭാഗങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തതിനാൽ വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് യാത്ര ചെയ്യാമെന്നുമാത്രം.
നെല്ലാട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. കോടതി കയറിയിട്ടും സ്ഥിതി മാറിയില്ല. റോഡ് പുനർനിർമാണത്തിനടക്കം പ്രഖ്യാപനങ്ങൾ ഒരുപാട് വന്നെങ്കിലും പ്രവൃത്തി മാത്രം നടന്നില്ല. ആറുവർഷംകൊണ്ട് റോഡിന് അനുവദിച്ചത് 50 കോടിയോളമാണ്. എന്നാൽ, റോഡിലെ കുഴികൾക്ക് യാതൊരു കുറവുമില്ല.
വേനലിൽ പൊടിപൂരവും മഴയത്ത് കുഴികളിൽ നിറയുന്ന ചളിവെള്ളയും വെള്ളക്കെട്ടും. കുഴി തിരിച്ചറിയാതെ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിക്കാൻ 10.45 കോടി അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ട് നാലുമാസം കഴിഞ്ഞു. പൊതുമരാമത്ത് അക്കൗണ്ട്സ് വിഭാഗം റോഡിന് അനുവദിച്ച ഫണ്ട് ലഭ്യമാക്കാനുള്ള എൻ.ഒ.സി നൽകിയെങ്കിലും കരാറെടുത്തയാൾക്ക് ഫണ്ട് കൈമാറാനുള്ള അനുമതി കിഫ്ബി ലഭ്യമാക്കണം. കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കേണ്ടത്. ഇതേറോഡിന് കിഫ്ബി വഴി നിർമാണത്തിനായി 32.6 കോടിയാണ് 2018ൽ വകയിരുത്തിയത്.
പദ്ധതിയുടെ ഭാഗമായി മനക്കക്കടവ് പള്ളിക്കര, പട്ടിമറ്റം പത്താംമൈൽ റോഡുകളുടെ പണി പൂർത്തിയാക്കി. കിഴക്കമ്പലം നെല്ലാട് റോഡ് പണി കരാറുകാരൻ ഉപേക്ഷിച്ചു. വീണ്ടും പത്ത് കോടി റോഡ് അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു. പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലംവരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റംവരെ 1.10 കോടിയും അറ്റകുറ്റപ്പണിക്ക് അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. വീണ്ടും 1.59 കോടി രൂപ കൂടി അനുവദിച്ചു. എന്നാൽ ആദ്യമാദ്യം അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയപടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.