കിഴക്കമ്പലം-നെല്ലാട് റോഡ് നിർമാണം ഇഴയുന്നു
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നു. തട്ടിക്കൂട്ടി കുഴികൾ നികത്തിയതോടെ റോഡിൽ യാത്ര ദുരിതമാകുകയാണ്. നാളുകളായി കുഴികൾ മാത്രമായി കിടന്ന റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നുെണ്ടങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ വലിയ കുഴികൾ നികത്താനായിരുന്നു നിർദേശം. എന്നാൽ, ജി.എസ്.ബി മിശ്രിതം ഉപയോഗിച്ച് റോഡിലെ ഏതാനും ഭാഗത്ത് കുഴികൾ നികത്തിവരുകയാണ്.
ചില ഭാഗങ്ങളിൽ ഇന്റർലോക്ക് വിരിക്കുന്നുണ്ടെങ്കിലും പൂർത്തിയാക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാണ്. കട്ട വിരിച്ച ഭാഗങ്ങളിൽ അരിക് കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നു. ഒരടിയോളം താഴ്ത്തിയാണ് കട്ട വിരിക്കുന്നത്. അതിനാൽ പല സ്ഥലങ്ങളിലും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. മഴ പൂർണമായി മാറാതെ ടാറിങ് തുടങ്ങിെല്ലന്ന നിലപാടിലാണ് കരാറുകാരൻ. ഇതോടെ പ്രദേശത്താകെ മഴ പെയ്താൽ ചളിയും വെയിലായാൽ പൊടിശല്യവും രൂക്ഷമാണ്. കുഴി അടക്കുന്നതിനിട്ട മെറ്റൽ പല ഭാഗത്തും ഇളകി നിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
50 കോടി മുടക്കിയിട്ടും കുഴികൾ അടഞ്ഞില്ല
അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിനുമായി റോഡിന് അനുവദിച്ചത് 50 കോടിയാണ്. ഇതേ റോഡിന് കിഫ്ബി വഴി 2018ൽ വകയിരുത്തിയത് 36.6 കോടിയാണ്. മനയ്ക്കക്കടവ്-പള്ളിക്കര, പട്ടിമറ്റം-പത്താം മൈൽ റോഡുകളുടെ പണി പൂർത്തിയാക്കി. കിഴക്കമ്പലം, നെല്ലാട് റോഡുകളുടെ പണി കരാറുകാരൻ ഉപേക്ഷിച്ചു. വീണ്ടും 10 കോടി അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു. ഇതിന് പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. വീണ്ടും 1.59 കോടി കൂടി അനുവദിച്ചു.
എന്നാൽ, നിർമാണം പൂർത്തിയായില്ലെന്ന് മാത്രമല്ല, ആദ്യം അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയപടിയായി. നിലവിൽ വീണ്ടും 10 കോടി അനുവദിച്ചാണ് നിർമാണം നടക്കുന്നത്.
ശോച്യാവസ്ഥക്ക് ഉത്തരവാദി ആര്?
15 വർഷത്തോളമായി ശോച്യാവസ്ഥയിലായ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി ആരാണെന്നാണ് നാട്ടുകാരുടെ ചോദ്യം. നാട്ടുകാർ റോഡ് സംരക്ഷണ സമിതി ഉണ്ടാക്കി നിരവധി സമരങ്ങൾ നടത്തി. കോടതിയെ സമീപിച്ചു. ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കോടതി ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും തുടർനടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതിഷേധം ശക്തമാകുമ്പോൾ അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും വേണ്ടവിധം റോഡിൽ എത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പിനോട് ചോദിച്ചാൽ റോഡ് കിഫ്ബി ഏറ്റെടുത്തു എന്ന് പറയുമ്പോഴും റോഡിന്റെ അവസ്ഥക്ക് മാറ്റമില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു റോഡ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരണം വരെ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.