എഫ്.സി.ഐയിലെ അരിവിതരണം പുനരാരംഭിച്ചു; എൺപതോളം ലോഡ് അരിയാണ് ഇന്നലെ കയറ്റിയയച്ചത്
text_fieldsകാക്കനാട്: അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം പുനരാരംഭിച്ചു. രണ്ടുദിവസമായി അവതാളത്തിലായിരുന്ന വിതരണം ജില്ല സപ്ലൈ ഓഫിസർ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷൻ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് പൂർവസ്ഥിതിയിലാക്കിയത്.
80 ലോഡോളം അരിയാണ് ബുധനാഴ്ച കയറ്റിയയച്ചത്. 'മാധ്യമം' ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ടത്. ഗോഡൗണിലെ തൊഴിലാളികളും റേഷൻ കടകളിലേക്ക് അരി എത്തിക്കുന്നതിന് കരാറെടുത്ത കോൺട്രാക്ടർമാരും തമ്മിലെ തർക്കമാണ് വിതരണം അവതാളത്തിലാക്കിയത്.
അനാവശ്യ കാരണങ്ങൾ പറഞ്ഞ് തൊഴിലാളികൾ ലോഡ് കയറ്റുന്നില്ലെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ല സപ്ലൈ ഓഫിസർ, കലക്ടർക്കും എഫ്.സി.ഐ അധികൃതർക്കും കത്ത് നൽകിയിരുന്നു. എഫ്.സി.ഐ ഡിവിഷൻ മാനേജർ നേരിട്ടെത്തി ഗോഡൗണിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ചർച്ചയിൽ അരിവിതരണം സുഗമമാക്കാൻ കർശന നടപടി സ്വീകരിക്കാൻ ഗോഡൗണിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എറണാകുളം, ഇടുക്കി ജില്ലകളിലേക്കുള്ള അരി പോകുന്നത് അങ്കമാലി ഗോഡൗണിൽനിന്നാണ്. സാധാരണ ഗതിയിൽ ദിവസേന 80 ലോഡിലധികം അരിയാണ് ഇവിടെനിന്ന് പുറത്തേക്കുപോകുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുദിവസത്തിനിടെ 10 ലോഡ് മാത്രമാണ് പോയത്. അകത്തുകയറുന്നതിനുള്ള പാസിനെ ചൊല്ലിയായിരുന്നു രൂക്ഷ തർക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.