അനാഥമായി പുത്തൂർ കിഴക്കേ ചന്തയിലെ കംഫർട്ട് സ്റ്റേഷൻ
text_fieldsകൊട്ടാരക്കര: പുത്തൂർ കിഴക്കേ ചന്തയിലെ കംഫർട്ട് സ്റ്റേഷൻ അനാഥാവസ്ഥയിൽ; കെട്ടിടങ്ങൾ നശിക്കുന്നു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ പതിറ്റാണ്ടുമുമ്പാണ് കിഴക്കേ ചന്തയിൽ കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. എന്നാൽ, പിന്നീട് ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാല തുടങ്ങാനായി ഇവിടം വിട്ടുനൽകി.
വശങ്ങളിലേക്ക് ചരിപ്പുകളിറക്കിയും മുറി കെട്ടിത്തിരിച്ചുമാണ് ഇതിനായി സൗകര്യമുണ്ടാക്കിയത്. വർഷങ്ങളോളം ഇവിടെ മദ്യവിൽപനശാല പ്രവർത്തിച്ചു. മാസങ്ങൾക്ക് മുമ്പ് മദ്യവിൽപനശാല കല്ലുംമൂട് ജങ്നിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. അതോടെ പഞ്ചായത്തുവക കെട്ടിടം ഉപേക്ഷിക്കപ്പെട്ടു.
സമീപത്തെ പൊലീസ് സ്റ്റേഷനിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്നത് ഇപ്പോൾ ഈ കെട്ടിടത്തിന് മുന്നിലാണ്. കംഫർട്ട് സ്റ്റേഷൻ മദ്യവിൽപനശാലക്ക് നൽകിയപ്പോൾ പുതിയ കെട്ടിടവും പഞ്ചായത്ത് നിർമിച്ചു. ഇതും അടഞ്ഞുകിടപ്പാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണ് കിഴക്കേ ചന്തയിൽ നശിക്കുന്നത്.
കെട്ടിടങ്ങളെല്ലാം ഉപയോഗ ശൂന്യമാണ്. കുടുംബശ്രീക്കുവേണ്ടിയും പട്ടികജാതി വികസന വകുപ്പിന്റെ തുക ഉപയോഗിച്ചും നിർമിച്ച കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അത്യാവശ്യ അറ്റകുറ്റപ്പണി നടത്തിയാൽ കെട്ടിടങ്ങളെല്ലാം വാടകക്ക് നൽകാം. പുത്തൂർ പട്ടണത്തിന്റെ നടുവിൽ ഇത്രയധികം സൗകര്യങ്ങൾ ഉപയോഗിക്കാനാവാതെ പാഴാകുന്നത് അധികൃതരുടെ ഉദാസീനതയാലാണെന്നാണ് പൊതു ആക്ഷേപം.
ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ കാർഷിക ചന്തമായിരുന്നു പുത്തൂരിലേത്. കന്നുകാലികളെ വിൽപന നടത്തിയിരുന്നത് ഇവിടെയാണ്. പിന്നീട് വെറ്റച്ചന്തക്ക് പേരുകേട്ടു. കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും വലിയ തിരക്കുണ്ടായിരുന്ന ചന്ത ഘട്ടംഘട്ടമായി ഇല്ലാതെയായി.
ഇപ്പോൾ വെറ്റില ചന്ത വല്ലപ്പോഴും പ്രവർത്തിക്കും. ചന്തയുടെ കുറച്ചുഭാഗം പൊലീസ് സ്റ്റേഷൻ തുടങ്ങാനായി വിട്ടുനൽകി. സ്റ്റേഷൻ വന്നതോടെ ബാക്കി സ്ഥലത്തെല്ലാം വാഹനങ്ങളായി. ഇപ്പോൾ പുത്തൂർ കിഴക്കേ ചന്ത പേരിൽ മാത്രമൊതുങ്ങി. നെടുവത്തൂർ പഞ്ചായത്തിന് വലിയ വരുമാനം ഉണ്ടായിരുന്ന ചന്തയാണ് ഇങ്ങനെ അന്യാധീനപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.