ഡി.എൻ.എ ഫലം മണിക്കൂറിനകം; കോംപാക്ട് ഡി.എൻ.എ അനലൈസറിന് പേറ്റന്റ്
text_fieldsകൊല്ലം: ഡി.എൻ.എ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ വഴിയൊരുക്കുന്ന കോംപാക്ട് ഡി.എൻ.എ അനലൈസർ കണ്ടുപിടിച്ച് ഇന്ത്യൻ പേറ്റന്റ് സ്വന്തമാക്കി പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡന്റുമായ ഡോ. സൈനുദീൻ പട്ടാഴി. ലാബുകളിലെ ഡി.എൻ.എ പരിശോധന ഫലം ലഭിക്കാൻ മൂന്നുമുതൽ ഒമ്പത് ആഴ്ചവരെ എടുക്കുന്നത് കോംപാക്ട് ഡി.എൻ.എ അനലൈസറിൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെ സമയപരിധിക്കുള്ളിൽ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലും ഏതു സമയത്തും ഉപയോഗിക്കാം. ലാബുകളിൽ ഉപയോഗിക്കുന്ന ഡി.എൻ.എ അനലൈസറിന് ഒമ്പത് മുതൽ 15 ലക്ഷം വരെയാണ് വില. കോംപാക്ട് ഡി.എൻ.എ അനലൈസർ 3.5 ലക്ഷത്തിന് നിർമിക്കാം. കൂടാതെ നിലവിൽ പരിശോധനക്കും റിപ്പോർട്ട് കിട്ടാനും 25,000 രൂപ വേണ്ടിവരുന്നതിന്റെ സ്ഥാനത്ത് 4,000 രൂപയാകും ചെലവ്. 95.5 ശതമാനം പരിശോധന കൃത്യതയാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഈ അനലൈസർ സംഭവസ്ഥലത്തുതന്നെ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ശേഖരിക്കുന്ന സാമ്പിളുകൾ ലാബുകളിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. ശരീരത്തിലെ ബാക്ടീരിയ, വൈറസ് സാന്നിധ്യവും എന്നിവയും കണ്ടെത്താം.
വൈദ്യുതി കൊണ്ടും ചാർജ് ചെയ്യാവുന്ന ബാറ്ററി കൊണ്ടും 500 ഗ്രാം ഭാരം വരുന്ന കോംപാക്ട് ഡി.എൻ.എ അനലൈസർ പ്രവർത്തിപ്പിക്കാം. ഫ്രെഡറിക് സാങ്ങർ രീതിയിലുള്ള ഡി.എൻ.എ സീക്വൻസിങ്ങിൽ ആദ്യമായാണ് കോംപാക്ട് ഡി.എൻ.എ പോർട്ടബിൾ അനലൈസർ രൂപകൽപന ചെയ്തത്. നിലവിൽ പേറ്റന്റ് വാങ്ങാൻ മൂന്ന് സ്വകാര്യ കമ്പനികൾ തന്നെ സമീപിച്ചതായി ഡോ. സൈനുദ്ദീൻ പട്ടാഴി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.