പഴയ എം.സി റോഡ്; ഇവിടെ യാത്ര അത്ര സേഫല്ല
text_fieldsകോട്ടയം: മഴക്കാലത്തും വേനലിലും യാത്രാദുരിതം സമ്മാനിച്ച് കോടിമതയിലെ പഴയ എം.സി റോഡ്. നഗരസഭയുടെ 44ാം വാർഡിലാണ് മെറ്റലിളകി യാത്രായോഗ്യമല്ലാതായ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുള്ളത്. പുതിയ എം.സി റോഡ് വന്നതോടെ ഈ പഴയ റോഡ് എല്ലാവരും മറന്നു.
നിലവിൽ പ്രദേശവാസികളുടെയും വ്യാപാരസ്ഥാപനങ്ങളിലേക്കുമുള്ള വാഹനങ്ങളുമല്ലാതെ മറ്റുള്ളവ ഇതിലേ പോകാറില്ല. മഴയത്താണ് റോഡ് തീരെ സഞ്ചാരയോഗ്യമല്ലാതാകുന്നത്. ഒരു മഴയിൽ ചെളിക്കുളമാകുന്ന റോഡിലൂടെ കാൽനടയാത്രപോലും അസാധ്യമാണ്. ഉടുതുണിയിലെല്ലാം അഴുക്കാകും. വേനൽക്കാലത്ത് പൊടിശല്യവുമേറെയാണ്.
ഒരു വാഹനം കടന്നുപോകുന്നതിന് പിന്നാലെ ഉണ്ടാകുന്ന പൊടിശല്യം സമീപത്ത താമസിക്കുന്നവർക്കും വ്യാപാരികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടേറെയാണ്. കോട്ടയത്ത് നിന്നും കോടിമതപ്പാലം കയറിയിറങ്ങി ഇടത്ത് വശത്തെ പെട്രോൾ പമ്പിന് നേരെ എതിർവശത്ത് ഓട്ടോ സ്റ്റാൻഡുണ്ട്.
ഇതിനരികിലൂടെ അകത്തേക്കുള്ള വഴിയാണ് പഴയ എംസി റോഡ്. ഈ റോഡിലൂടെ 500 മീറ്റർ ദൂരം നടന്നാൽ കോടിമത ബോട്ട് ജെട്ടിയുടെ എതിർവശമെത്തും. കൊടൂരാറാണിവിടം. പ്രദേശവാസികളുടെ വീടുകളിലേക്കുള്ള വഴി ആറ്റിറമ്പിലൂടെ സ്ലാബിട്ടിരുന്നു. എന്നാലും ഇവിടെ ഒട്ടും സുരക്ഷിതമല്ല. സുരക്ഷാവേലിയുമില്ല.
സ്ലാബുകൾ തമ്മിൽ നല്ലതോതിൽ അകൽച്ചയുമുണ്ട്. ശ്രദ്ധിച്ച് നോക്കി നടന്നില്ലെങ്കിൽ കാൽപാദം സ്ലാബിനിടയിൽക്കുടുങ്ങും. പ്രദേശത്ത് പുല്ലുവളർന്നതിനാൽ ആറിനരികിലൂടെയേ നടക്കാനാകൂ. സ്ലാബിട്ട നടപ്പുവഴിയാരംഭിക്കുന്നിടത്ത് ആറ്റിറമ്പിൽ ചെറുമരങ്ങൾ വളർന്ന് പടർന്ന് നിൽപ്പുണ്ട്. മരക്കൂട്ടങ്ങളുള്ളതിനാൽ സന്ധ്യയാകുമ്പോഴേ പ്രദേശത്ത് പെട്ടെന്ന് ഇരുട്ടാകും.
16ഓളം കുടുംബങ്ങളും നിരവധി വ്യാപാരസ്ഥാപനങ്ങളിലെ ആളുകളും ആശ്രയിക്കുന്ന വഴിയാണിത്. റോഡ് അറ്റകുറ്റപണികൾ നടത്തി യാത്രാസൗകര്യമൊരുക്കണമെന്ന് പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികൃതരിൽ നിസ്സംഗതയെന്നാണ് പ്രദേശവാസികളുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.