പാറേച്ചാൽ പൊക്കുപാലത്തിന്റെ തകർച്ച; മറുകര എത്താൻ ഇനി എത്രനാൾ
text_fieldsഅറ്റകുറ്റപ്പണി നടക്കുന്ന പാറേച്ചാൽ പൊക്കുപാലത്തിലൂടെ നടന്നുപോകുന്നവർ
കോട്ടയം: അക്കരെ കടക്കാൻ നാട് ചുറ്റണം, അല്ലെങ്കിൽ കടത്തുവള്ളത്തിൽ കെട്ടിവലിക്കണം. രണ്ടാഴ്ചയിലേറെയായി പാറേച്ചാൽ പൊക്കുപാലത്തിന് സമീപത്തെ സമീപവാസികളുടെ ദിനചര്യയാണിത്. പാലം തകർന്നതോടെ കോട്ടയം-ആലപ്പുഴ ജലപാതയിലൂടെ കടന്നുപോകുന്ന ബോട്ടുകൾ കാഞ്ഞിരംജെട്ടിവരെയാണ് നിലവിൽ സർവിസ് നടത്തുന്നത്.
നഗരസഭയിലെ 45ാം വാർഡിലാണ് പാറേച്ചാൽ പൊക്കുപാലം. മറുകരയിലുള്ള പ്രദേശവാസികൾക്ക് ഇക്കരെയെത്താനുള്ള ഏക ആശ്രയമായിരുന്ന തകർന്ന പാലം. 21നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലത്തിന് ഇളക്കം തട്ടിയതിനെ തുടർന്നാണ് പാറേച്ചാൽ പൊക്കുപാലം വീണത്.
പാറേച്ചാൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വള്ളത്തിൽ കയർകെട്ടി പുത്തൻതോട് കടക്കുന്ന കുട്ടി. പിന്നിൽ പാലവും കാണാം
പാലം ഉറപ്പിച്ചിരുന്ന കുറ്റികൾക്കും നേരത്തേ തന്നെ ബലക്ഷയമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ തകർന്ന പൊക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുകയാണ്. തെങ്ങിൻകുറ്റികൾ ഉറപ്പിച്ച് അതിന്മേൽ തകിടുകൾ ഉറപ്പിച്ചാണ് തൂണുകൾ ഉറപ്പിക്കുന്നത്. എന്നാൽ, തകിടുകൾ സ്ക്രൂ ഉപയോഗിച്ച് ഉറപ്പിച്ചാൽ കുറച്ചുകൂടി ഭദ്രമായി യാത്രചെയ്യാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലം തകർന്നതോടെ കെട്ടുവള്ളം അക്കരയിലേക്ക് വലിച്ചാണ് നാട്ടുകൾ മറുകര കടക്കുന്നത്.
ജലയാനം മുടക്കി പൊക്കുപാലങ്ങൾ
താൽക്കാലിക പൊക്കുപാലങ്ങളുടെ തകരാറുകൾ ആലപ്പുഴ-കോട്ടയം ബോട്ട് റൂട്ടിൽ ഗതാഗതത്തിന് കല്ലുകടിയാകുന്നു. അവധിക്കാലമായതോടെ നിരവധി വിനോദസഞ്ചാരികളാണ് കായൽസഞ്ചാരത്തിനെത്തുന്നത്.
18 ദിവസത്തോളമായി കാഞ്ഞിരംജെട്ടിയിൽനിന്ന് റൂട്ട് മാറ്റിയാണ് ബോട്ട് സർവിസ് നടത്തുന്നത്. പാലങ്ങൾക്ക് ഇടക്കിടെയുണ്ടാകുന്ന തകരാറുകളാണ് ബോട്ട്യാത്രക്ക് പ്രധാന വെല്ലുവിളി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചുങ്കത്ത് മുപ്പത് പൊക്കുപാലവും യാത്രാബോട്ടുകൾക്ക് ഇടക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്.
വൈദ്യുതി നിലച്ചാൽ ബോട്ട് കാത്തുകിടക്കണം. ഇതുമൂലം ബോട്ടുകൾക്ക് സമയക്രമം പാലിക്കാനാകുന്നില്ല. അധികൃതരുടെ അനാസ്ഥയിൽ പൊക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി മുടങ്ങുകയാണെന്നാണ് ആക്ഷേപം.
അരകിലോമീറ്റർ ചുറ്റളവിലാണ് കാഞ്ഞിരം, ചുങ്കത്ത് മുപ്പത്, പാറേച്ചാൽ, പതിനാറിൽചിറ, കാരാപ്പുഴ പാലങ്ങൾ സ്ഥിതിചെയ്യുന്നത്. പൊക്കുപാലങ്ങളിലെ അടിക്കടിയുണ്ടകുന്ന തകരാറുകൾ പ്രദേശവാസികൾക്കും ബോട്ട് സർവിസിനും തടസ്സം സൃഷ്ടിക്കുകയാണ്. 10 വർഷത്തിലേറെയായി നിർമിച്ച പൊക്കുപാലങ്ങളുടെ നവീകരണം കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഊഴംകാത്ത് 16 ൽചിറ പൊക്കുപാലം
പാറേച്ചാൽ പൊക്കുപാലത്തിന് ശേഷം നിലംപതിക്കാൻ ഊഴംകാത്ത് 16ൽചിറ പൊക്കുപാലം. 10 വർഷം പഴക്കമുള്ള പൊക്കുപാലം തകർച്ച ഭീഷണിയിൽ തുടരുകയാണ്. പാലത്തിനെ താങ്ങിനിർത്തിയിരിക്കുന്ന തെങ്ങിന്റെ തൂണുകൾ ദ്രവിച്ചനിലയിലാണ്. പാലം ഉറപ്പിച്ച തെങ്ങിൻകുറ്റി പൂർണമായും ഒടിഞ്ഞു.
തെങ്ങിൻതൂണുകൾ തകർന്ന് അപകടഭീഷണി ഉയർത്തുന്ന 16ൽചിറ പൊക്കുപാലത്തിലൂടെ മറുകര എത്താൻ ശ്രമിക്കുന്ന കുട്ടി
പാലത്തിന്റെ മീതെയുള്ള തകിടുകളും നശിച്ചു. രണ്ട് മാസം മുമ്പ് പൊക്കുപാലം ഉയർത്താൻ ഉപയോഗിക്കുന്ന കയർ മാറ്റിയെങ്കിലും തകർന്ന തകിടുകളോ തൂണുകളോ അധികൃതരുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുട്ടികൾ ഉൾപ്പെടെ വിവിധ ജോലിക്കായി ടൗണിലേക്ക് പോകുന്നവർ ഇതിലൂടെ കടന്നുവേണം മറുകരയെത്താൻ.
ആലപ്പുഴ-കോട്ടയം ജലപാതയിലെ പ്രധാന പൊക്കുപാലങ്ങളിലൊന്നാണ് പതിനാറിൽചിറ പൊക്കുപാലം. ഇവിടുന്ന് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് ടൗണിലേക്ക്. സ്വന്തമായി വാഹനമില്ലാത്ത പ്രദേശവാസികൾക്ക് യാത്രാബോട്ടും സ്വകാര്യ ബസുകളുമാണ് ആശ്രയം. വഴി ഇടുങ്ങിയതായതിനാൽ വാഹനം എത്തുന്നതിനും പരിമിതിയുണ്ട്. പാറേച്ചാൽ പൊക്കുപാലത്തിന്റെ പണി നടക്കുന്നതോടെ ഇതുവഴിയുള്ള ബോട്ട് ഗതാഗതവും നിലച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.