ബീച്ച് ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ അടഞ്ഞുതന്നെ
text_fieldsകോഴിക്കോട്: ബീച്ച് ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഓപറേഷൻ തിയറ്റർ ഒരു വർഷം കഴിഞ്ഞിട്ടും തുറന്നില്ല. സർജറി നടത്തുന്ന ഡോക്ടർമാരും പകുതിയായി കുറഞ്ഞു. അസ്ഥിരോഗ വിഭാഗം അടക്കം ജനറൽ സർജറി നടത്തുന്ന ഒന്നാമത്തെ തിയറ്ററാണ് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്നത്. നിലവിൽ പ്രസവ ശസ്ത്രക്രിയകൾ നടത്തുന്ന രണ്ടാമത്തെ തിയറ്ററിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് ജനറൽ സർജറികൾ നടക്കുന്നത്. സർജന്മാരുടെ എണ്ണം പകുതിയായി കുറഞ്ഞതിനാൽ നേരത്തെ നടത്തിയിരുന്ന സർജറികളുടെ പകുതി എണ്ണംപോലും ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ഷെഡ്യൂൾ ചെയ്യുന്നില്ല.
തിയറ്റർ അടച്ചെങ്കിലും സർജറികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആശുപത്രിയിൽ പ്രധാനമായും സർജറികൾ നടത്തിയിരുന്ന രണ്ടു ഡോക്ടർമാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെനിന്ന് സ്ഥലംമാറ്റം ലഭിച്ച് പോയത്. ഇവർക്ക് പകരം ഡോക്ടർമാർ എത്തിയിട്ടില്ല. ഇവർക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും ആശുപത്രിയിൽനിന്ന് വിടുതൽ നൽകിയിരുന്നില്ല. പിന്നീട് ആരോഗ്യവകുപ്പ് ഇടപെട്ട് സ്ഥലംമാറ്റം നടപ്പാക്കുകയായിരുന്നു. സ്ഥലം മാറിപ്പോയ ഡോക്ടർമാർ ഓരോരുത്തരും മാസം 200ലധികം സർജറികൾ നടത്തിയിരുന്നു.
തിയറ്റർ അറ്റകുറ്റപ്പണി കരാറെടുത്ത കമ്പനി പണി പൂർത്തിയാക്കി കൈമാറിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല, ആശുപത്രിയിൽ ഐ.സി.യുവിൽ പണിമുടക്കിയ എ.സിയും ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ല.
ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് മാസങ്ങളായി മുടങ്ങി കിടക്കുന്നതിനു പുറമെ, ജനറൽ ഓപറേഷൻ തിയറ്ററും ഒരു വർഷമായി പ്രവർത്തനരഹിതമാണെന്നത് പരമ ദയനീയമാണെന്നും ഇത് നോക്കിയിരിക്കാനാവില്ലെന്നും നോർത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.