വെസ്റ്റ് നൈൽ പനി; ജില്ലയിലും ജാഗ്രത
text_fieldsകോഴിക്കോട്: അഞ്ചു പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത. മാർച്ച് ആദ്യവാരം മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തിയവരിൽ വെസ്റ്റ് നൈൽ പനി കണ്ടുതുടങ്ങിയതെന്നാണ് വിവരം. കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാൽ കൊതുക് പെറ്റുപെരുകി രോഗപ്പകർച്ച ഭീതി സൃഷ്ടിക്കുന്ന ഉറവിടങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വെസ്റ്റ് നൈൽ പനി ബാധിക്കുന്നവരിൽ 80 ശതമാനം പേരിലും ലക്ഷണങ്ങൾ കാണാറില്ല. ഡെങ്കി, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി കേസുകൾ അടുത്തിടെ വർധിച്ചിട്ടുണ്ടെന്നും മലിന ജലത്തിന്റെ ഉപയോഗമാണ് ഇതിന്റെ മുഖ്യകാരണമെന്നും കലക്ടർ ചൂണ്ടിക്കാട്ടി. ജലത്തിന്റെ ഉറവിടം മലിനപ്പെടാതെ സൂക്ഷിക്കണം.
രോഗപ്രതിരോധവും ചികിത്സയും
വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം.
ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാം.
എന്താണ് വെസ്റ്റ് നൈല്‍?
ക്യൂലക്സ് കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധിയാണിത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ യുഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ജപ്പാന് ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന് ജ്വരം സാധാരണ 18 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന് ജ്വരത്തിന് വാക്സിന് ലഭ്യമാണ്.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛർദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍, ജപ്പാന് ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.