കാലിക്കറ്റിൽ ഉത്തരക്കടലാസ് സൂക്ഷിപ്പ് സംവിധാനവും മൂല്യനിര്‍ണയ കേന്ദ്രവും ഡിസംബറില്‍ തുറക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ മൂല്യനിര്‍ണയ കേന്ദ്രത്തിന്റെയും ഉത്തരക്കടലാസ് സൂക്ഷിക്കാനുള്ള ഓട്ടോമാറ്റഡ് സ്റ്റോറേജ് റീട്രൈവല് സംവിധാനത്തിന്റെയും പ്രവൃത്തി അന്തിമഘട്ടത്തില്‍. പരീക്ഷാഭവന് സമീപത്തായി 10 കോടി രൂപ ചെലവിലാണ് ഓട്ടോമാറ്റഡ് സ്റ്റോറേജ് റീട്രൈവല് സംവിധാനം ഒരുക്കുന്നത്. മൂല്യനിര്‍ണയം കഴിഞ്ഞ പരീക്ഷ ഉത്തരക്കടലാസുകള്‍ ആറ് മീറ്ററോളം ഉയരമുള്ള പ്രത്യേക ഷെല്‍ഫില്‍ സൂക്ഷിക്കും. പ്രത്യേക സോഫ്റ്റ്വെയര് സഹായത്തോടെ കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഉത്തരക്കടലാസുകള്‍ കേടുകൂടാതെ സൂക്ഷിക്കുക. ആവശ്യമുള്ള ഘട്ടങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേണ്ട ഉത്തരക്കടലാസുകള്‍ ഞൊടിയിടയില്‍ ലഭ്യമാകും. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ് സംവിധാനം സജ്ജീകരിക്കുക. സ്റ്റീല്‍ സ്ട്രക്ച്ചര്‍ സജ്ജീകരിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓഫിസ് സൗകര്യവുമുണ്ടാകും.
പുണെ സര്‍വകലാശാലയിലുള്ള സമാന സാങ്കേതികവിദ്യയാണ് വാഴ്സിറ്റിയിലും നടപ്പാക്കുന്നത്. 2021 സെപ്റ്റംബറില്‍ തുടങ്ങിയ പ്രവൃത്തി വരുന്ന ഡിസംബറോടെ പൂര്‍ത്തിയാകും. തൊട്ടടുത്തുള്ള പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയ കേന്ദ്രവും ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും. ഒരേ സമയം 200 അധ്യാപകര്‍ക്ക് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. ഓഫിസ് മുറികള്‍ക്കൊപ്പം ശുചിമുറികളും ഒരുക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. മൂല്യനിര്‍ണയ കേന്ദ്രവും ഡിസംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല എൻജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കെ.ജെ. വര്‍ഗീസ് ആൻഡ് കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.