പരിയങ്ങാട് ജുമാ മസ്ജിദ് ഓർമയിലേക്ക്; നവീകരണത്തിനായി ഈ മാസം പൊളിക്കും
text_fieldsകാളിക്കാവ്: കിഴക്കനേറനാട്ടിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും നെഞ്ചേറ്റുന്ന പുരാതന ജുമാ മസ്ജിദ് ഓർമയിലേക്ക്. വിഭക്ത ഏറനാട്ടിലെ ആദ്യ പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ് കാലപ്പഴക്കം മൂലം ജീർണിച്ചതിനാൽ ഈ മാസം പൊളിക്കുകയാണ്. പള്ളിയുടെ മുൻഭാഗം പുതുതായി പണിതെങ്കിലും അകത്തെ പള്ളി അതേപടി നിലനിർത്തിയിട്ടുണ്ട്. നിരവധി തവണ നവീകരണം നടത്തിയിട്ടുണ്ട്. ഇപ്പോൾ പള്ളിയുടെ നടുത്തൂണുകൾ ദ്രവിച്ചതിനാൽ താങ്ങ് കൊടുത്ത് നിർത്തിയിരിക്കുകയാണ്.
പഴയകാലത്ത് പരിയങ്ങാട് പുഴയോട് ചേർന്നുള്ള പള്ളിക്കും അതിനെ ചുറ്റിപ്പറ്റി പുഴയോരത്താണ് ജനവാസമുണ്ടായിരുന്നത്. മുമ്പ്, ദൂരെ ദിക്കിലുള്ളവർക്കു പോലും ഖബർസ്ഥാൻ ഇവിടയെയായിരുന്നു. മൂന്ന് ഭാഗവും പരിയങ്ങാട് പുഴയാൽ ചുറ്റപ്പെട്ട മുപ്പതിലധികം ഏക്കർ സ്ഥലത്താണ് പള്ളിയുള്ളത്.
1916ൽ ജൂൺ 16ന് പുതുക്കിപ്പണിത മിമ്പറിലും അതിനുകൂടെ പുതുക്കിപ്പണിത മച്ചിലിലും വർഷം കുറിച്ചിട്ടുണ്ട്. പള്ളിയോടനുബന്ധിച്ച് ഖാദിപ്പുരയും മുക്രിപ്പുരയും ഉണ്ടായിരുന്നു. പുഴയിൽ നിന്ന് കോരി കൊണ്ടുവന്നാണ് ഒറ്റക്കല്ലിലുണ്ടാക്കിയ ഹൗളിലേക്ക് വെള്ളം നിറച്ചിരുന്നത്. ഇങ്ങനെ വെള്ളം നിറക്കാൻ ആളുകൾ നേർച്ച നേരുന്ന പതിവുമുണ്ടായിരുന്നത്രേ. വെള്ളം കൊണ്ടുവരാനായി പുഴക്കരയിലെ പാറകളിൽ ഒതുക്ക് വെട്ടിയുണ്ടാക്കിയത് ഇപ്പോഴും ഉണ്ട്. 1921ലെ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളം പള്ളിക്ക് തീവെച്ചതായും നിരവധി കിതാബുകൾ കത്തിനശിച്ചതായും പഴമക്കാർ പറയുന്നു.
അത്യാധുനിക സൗകര്യത്തോടെ വിശാലമായ ഹാളുകളോടെ രണ്ടു നിലകളിലായാണ് പുതിയ പള്ളി നിർമിക്കുന്നത്. റമദാൻ നോമ്പ് കഴിഞ്ഞാൽ ഉടൻ പൊളിച്ചുമാറ്റൽ ജോലി തുടങ്ങും. നമസ്കരിക്കാൻ തൊട്ടടുത്ത കോളജിനടുത്ത് താൽക്കാലികമായി പന്തൽ സജ്ജീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.