കുനിയിൽ ഇരട്ടക്കൊല; വിധി വരുന്നത് ഒരു പതിറ്റാണ്ടിന് ശേഷം
text_fieldsമഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ വിധി വരുന്നത് കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷം. 2012 ജൂൺ 10നാണ് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്ബാള്‍ ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അത്തീഖ് റഹ്മാൻ വധക്കേസിലെ ആറ് പ്രതികളിൽ രണ്ട് പേരായിരുന്നു കൊളക്കാടൻ സഹോദരന്മാർ. ഇവരെ കൊലപ്പെടുത്താൻ 2012 ഏപ്രിലിൽ ഗൂഢാലോചന നടത്തുകയും ജൂൺ 10ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
അത്തീഖ് റഹ്മാന്റെ സഹോദരങ്ങളാണ് കേസിലെ ഒന്നും 16ഉം പ്രതികൾ. സഹോദരനെ കൊലപ്പടുത്തിയതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വൈകീട്ട് ഏഴരയോടെ കുനിയിൽ അങ്ങാടിയിലെത്തിയ ഏഴംഗ സംഘം ബൈക്കിൽ ചാരി നിൽക്കുകയായിരുന്ന ആസാദിനെ അക്രമിച്ചു. ഏഴാം പ്രതിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. മറ്റുള്ളവർ വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് പുള്ളിപ്പാടത്ത് വാഹനം ഒളിപ്പിക്കുകയായിരുന്നു. ഇതേസമയംതന്നെ ആദ്യം അക്രമം നടന്ന സ്ഥലത്തുനിന്ന് 35 മീറ്റർ മാറിയാണ് അബൂബക്കറിന് നേരെ ആക്രമണം നടന്നത്.
കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തുടർന്ന് എടശ്ശേരി കടവ് പാലത്തിൽനിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും പുഴയിലേക്ക് എറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടു. 12, 13, 14 പ്രതികളാണ് കുറ്റകൃതൃത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കൈമാറിയത്. ഇതിനായി പ്രത്യേകം സിം കാർഡ് എടുക്കുകയും ചെയ്തിരുന്നു.
കോവിഡിൽ തട്ടി വിചാരണ നീണ്ടു
മഞ്ചേരി: കോവിഡ്കാലം കുനിയിൽ കേസിന്റെ വിചാരണയെയും സാരമായി ബാധിച്ചു. 2018 സെപ്റ്റംബർ 19നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 275 സാക്ഷികളെയും മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2020ൽ കോവിഡ് പരന്നതോടെ കോടതികൾ അടക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ വിചാരണയും മന്ദഗതിയിലായി. പിന്നീട് 21 പ്രതികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് കോടതി പ്രതികളോട് ചോദ്യങ്ങൾ ചോദിച്ചത്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 5500 ചോദ്യങ്ങളാണ് ഓരോ പ്രതികളോടും കോടതി നേരിട്ട് ചോദിച്ചത്. ഇതിനിടെ വിചാരണ അവസാന ഘട്ടത്തിലെത്തിയ സമയത്ത് ജഡ്ജി എ.വി. മൃദുല തലശ്ശേരിയിലേക്ക് സ്ഥലംമാറി പോയി. ഇതോടെ കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയെ സമീപിക്കുകയും ഈ ജഡ്ജിതന്നെ വിധി പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിചാരണക്കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഈ ഹരജി തള്ളുകയും നിലവിലെ ജഡ്ജി വിധി പറഞ്ഞാൽ മതിയെന്ന് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.