സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംഘടന രേഖ പാലിക്കുന്നില്ലെന്ന് ആക്ഷേപം
text_fieldsപാലക്കാട്: സി.പി.എം കണ്ണാടി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി മാര്‍ഗരേഖ പാലിക്കുന്നില്ലെന്ന് പരാതി. 27 എണ്ണം പൂർത്തിയാക്കിയപ്പോൾ പല ബ്രാഞ്ചുകളിലും മത്സരം നടന്നില്ല. മാത്രമല്ല, മത്സരം പരമാവധി ഒഴിവാക്കാനാണ് നിർദേശമെങ്കിലും ഔദ്യോഗികപക്ഷത്തിന് മേൽകൈയില്ലാത്ത പലയിടത്തും മത്സരം നടക്കുകയും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് ഔദ്യോഗികപക്ഷം സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
23ന് നടന്ന പുളിക്കൽ ബ്രാഞ്ച് സമ്മേളനത്തിൽ നിലവിൽ സെക്രട്ടറിയായിരുന്ന ആളെ മാറ്റി ക്ഷീരസംഘം വൈസ് പ്രസിഡൻറിനെ ബ്രാഞ്ച് സെക്രട്ടറിയാക്കി. ചർച്ചക്കിടെ മുൻ വനിത പഞ്ചായത്ത് പ്രസിഡൻറ് ഉന്നയിച്ച ‘മദ്യപാന’ ആരോപണം ചർച്ചക്കിടയാക്കി. ഈ ബ്രാഞ്ചിലും പുളിയപ്പൻതൊടി ബ്രാഞ്ചിലും പാർട്ടി ബ്രാഞ്ച് യോഗം കൂടാതയാണ് മെംബർഷിപ് പുതുക്കിയത്, ബ്രാഞ്ച് അംഗങ്ങളുടെ ഒപ്പുകൾ വ്യാജം തുടങ്ങിയ ആരോപണങ്ങൾ യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മുന്നറിയിപ്പും കൂടാതെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയെ മത്സരത്തിലൂടെ മാറ്റാൻ നേതൃത്വം തയാറാവുകയായിരുന്നത്രേ. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഔദ്യോഗികപക്ഷത്തിന്റെ ആളെ തെരഞ്ഞെടുത്തു. ഔദ്യോഗികപക്ഷത്തെ നേതാവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് ബ്രാഞ്ചുകളിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നെന്ന ആരോപണവുമുണ്ട്. മറുപക്ഷമാകട്ടെ സമ്മേളന പാനലിൽ മെംബർമാരെ ഉൾപ്പെടുത്താൻ തിരക്കിട്ട ശ്രമത്തിലാണ്.
കണ്ണാടി ലോക്കൽ സമ്മേളനം ഒക്ടോബർ 10, 11 തീയതികളിൽ കണ്ണാടി പഞ്ചായത്ത് ഹാളിലാണ് നടക്കുന്നത്. സമ്മേളനത്തിൽ മുഴുവൻ സമയവും ജില്ല സെക്രട്ടറി പങ്കെടുക്കും. ലോക്കൽ സമ്മേളനത്തിനുശേഷം കിണാശ്ശേരി, കണ്ണാടി ലോക്കൽ കമ്മിറ്റി എന്നിങ്ങനെ രണ്ടായി വിഭജിക്കും. ജില്ല സെക്രട്ടറിക്ക് പുറമെ മലമ്പുഴ എം.എല്‍.എ പ്രഭാകരന്, ഏരിയ സെക്രട്ടറി എന്നിവരും പങ്കെടുക്കും.
കഴിഞ്ഞ സമ്മേളനകാലത്ത് വാളയാർ ലോക്കൽ കമ്മിറ്റിയിൽ നടന്ന സംഘർഷ സംഭവങ്ങൾ കണ്ണാടിയിൽ നടക്കാതിരിക്കാൻ ജില്ല കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ഏറെ ശ്രദ്ധിക്കുന്നുമുണ്ട്. പാലക്കാട് നിയഭസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാൽ പ്രശ്നങ്ങൾ ഇല്ലാതെ സമ്മേളനം നടക്കാൻ നേതൃത്വം കർശന നടപടികളാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.