ശക്തനിൽ കോർപറേഷൻ വക കൊതുകുവളർത്തൽ കേന്ദ്രം
text_fieldsതൃശൂർ: രാത്രികാല വ്യാപാരാഘോഷത്തിന് തുടക്കമായിരിക്കെ സൗജന്യമായി പകർച്ചവ്യാധിക്ക് അവസരമൊരുക്കി കോർപറേഷൻ. ശക്തൻ നഗറിൽ എങ്ങുമെത്താതെ തുടരുന്ന ആകാശപ്പാലത്തിന്റെ ലിഫ്റ്റ് നിർമാണത്തിനായെടുത്ത കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റുവളരുകയാണ്.
ഇതിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ദുർഗന്ധമയമാണ്. സമീപത്തെ പച്ചക്കറി വ്യാപാരികളും ദുരിതത്തിലാണ്. കാലൊന്ന് തെന്നിയാൽ നേരെ കുഴിയിലേക്ക് വീഴുമെന്ന ഭയത്തിലാണ് വ്യാപാരികളും ചുമട്ടുതൊഴിലാളികളുമെല്ലാം. ഡെങ്കിപ്പനിയും എലിപ്പനിയുമടക്കം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കെയാണ് നഗരത്തിന് നടുവിൽ ആയിരക്കണക്കിന് ആളുകൾ പ്രതിദിനം വരുന്ന ശക്തൻ നഗറിലെ കൊതുകുളർത്തൽ കേന്ദ്രം.
വിവിധ സംഘടനകൾ നിരവധി തവണ പരാതിയായും നിവേദനമായും കോർപറേഷനെ സമീപിച്ചിട്ടും അനക്കമില്ല. കോവിഡ് സാഹചര്യത്തിൽ തകർന്ന വ്യാപാരമേഖലയെ എഴുന്നേൽപിക്കാൻ വ്യാപാരികൾ കോർപറേഷനുമായി സഹകരിച്ച് രാത്രികാല ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ എക്സ്പോയടക്കമുള്ളവയുടെ വേദി ശക്തൻ നഗറിലാണ്.
ഇവിടെ കോർപറേഷൻ സ്വപ്നപദ്ധതിയായ ആകാശപ്പാതക്കായി നിർമിച്ച സ്റ്റീൽ ഗർഡറുകൾ മാത്രമാണുള്ളത്. ഇതിൽ വർണ ബൾബുകൾ തൂക്കിയിട്ട് അലങ്കരിച്ചിരിക്കുന്നു.
പദ്ധതിക്കായെടുത്ത കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് രോഗപ്പകർച്ചക്ക് ഇടയാക്കുമെന്നും അടിയന്തര നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ട് എഫ്.ഐ.ടി.യു ശക്തൻ പച്ചക്കറി മാർക്കറ്റ് യൂനിറ്റ് കോഓഡിനേറ്റർ പി.എം. ഷാജഹാൻ കലക്ടർ, കോർപറേഷൻ സെക്രട്ടറി, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.