യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിനെയാണ് (35) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്ട്സ്ആപ് നമ്പർ വഴി പരിചയപ്പെട്ടശേഷം വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും അതുവഴി ജോലി സംബന്ധമായി വിവിധ ഉൽപന്നങ്ങൾ വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതിനുശേഷം സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതിയിൽനിന്ന് പല തവണകളായി 470000 രൂപയാണ് ഇയാൾ തട്ടിച്ചെടുത്തത്. ജോലി ലഭിക്കാതായതോടെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
യുവതിയുടെ പക്കൽ നിന്നും പണം കൈമാറ്റം ചെയ്തു വാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്നും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുകയിൽ മൂന്നുലക്ഷത്തോളം രൂപ പിടിയിലായ മുഹമ്മദ് സോജിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ പരാതിക്കാരിയായ യുവതി അയച്ചുനൽകിയ തുകക്ക് പുറമെ ഇതേകാലയളവിൽ ഈ അക്കൗണ്ടിലൂടെ നാലുകോടിയോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി.
സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാറിന്‍റെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.സി.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽകുമാർ, ഷിബു, സി.പി.ഒ വിപിൻ ഭാസ്കർ എന്നിവരടങ്ങിയ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.