ഒരു ഭീകര സംഘടനയുമായും ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രം -അബ്ദുന്നാസിർ മഅ്ദനി
text_fieldsന്യൂഡൽഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും അദ്ദേഹം കർണാടക സർക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സർക്കാറിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നെന്നും തന്‍റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ള സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ഹരജിയിലെ പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.