പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികളായ 10 എസ്‍.ഡി.പി.ഐ പ്രവർത്തകർക്ക് ജാമ്യം
text_fieldsപാലക്കാട്: ആര്‍.എസ്.എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 10 എസ്‍.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നല്‍കി. എസ്‍.ഡി.പി.ഐ പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച്. ജംഷീർ, ബി. ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീൻ, അബ്ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫർ എന്നിവര്‍ക്കാണ് കോടതി ജാമ്യം നൽകിയത്.
നേരത്തെ എൻ.ഐ.എ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, പി.വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്ക് മുമ്പ് ഹൈകോടതി ജാമ്യം നൽകിയിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.