ശശി തരൂരും ദ്വിഗ്വിജയ് സിങ്ങും രാഹുലിനെ കണ്ടു; എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് തരൂർ
text_fieldsപട്ടാമ്പി: ഭാരത് ജോഡോ യാത്രക്കിടെ, രാഹുൽ ഗാന്ധിയെ കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂർ എം.പിയും പട്ടാമ്പിയിലെത്തി. ഉച്ചക്ക് രാഹുൽ വിശ്രമിക്കുന്ന വേളയിലാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂർ എത്തിയത്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂർ പ്രത്യേക ദൂതനെ വിട്ട് നാമനിർദേശപത്രിക വാങ്ങിയിരുന്നു. കൂടിക്കാഴ്ചക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ 30ന് പത്രിക സമർപ്പിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച് കിടക്കുന്ന പാർട്ടിയായ കോൺഗ്രസിലെ മുഴുവൻ പ്രവർത്തകരുടെയും പിന്തുണ വേണമെന്ന് ശഠിക്കുന്നത് ശരിയല്ല. ജനാധിപത്യ വിശ്വാസികൾക്ക് എതിരഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം.
കേരളത്തിൽനിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലർക്ക് ആ താൽപര്യമില്ലെങ്കിൽ അത് കാര്യമാക്കുന്നില്ല. ചിലരുടെ പിന്തുണ നൂറ് ശതമാനമാണ്. പല സ്ഥാനാർഥികൾ ഉണ്ടാവണമെന്നാണ് തന്റെ അഭ്യർഥന. ആരും ഔദ്യോഗിക സ്ഥാനാർഥിയല്ലെന്നും ചിലരുടെ എതിർപ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. നാമനിർദേശ പത്രിക സമർപ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ ശരിക്കും സ്ഥാനാർഥി എന്ന് പറയാനാകൂ. ഞാൻ പത്രിക വാങ്ങി. ജനങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്യും.
മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാജസ്ഥാനിൽ കനക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.