രഹ്ന ഫാത്തിമ റിമാൻഡിൽ
text_fieldsപത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനെത്തി വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പത്തനംതിട്ട സി.െജ.എം കോടതി രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്തത്. ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോകും. മതവികാരം വ്രണപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനാണ് രഹ്ന ഫാത്തിമ അറസ്റ്റിലായത്. അവർ ജോലി ചെയ്യുന്ന കൊച്ചിയിലെ ബി.എസ്.എൻ.എൽ ഒാഫിസിലെത്തി പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
ക്രിമിനൽ നടപടി ക്രമം 295 വകുപ്പ് പ്രകാരമാണ് രഹ്നക്കെതിരെ കേസെടുത്തത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ ബി. രാധാകൃഷ്ണമേനോൻ ഒക്ടോബർ 19ന് പത്തനംതിട്ട എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ബി.എസ്.എൻ.എൽ ടെക്നീഷ്യനായ രഹ്നയെ സസ്പെൻഡ് ചെയ്തതായി ബി.എസ്.എൻ.എൽ അറിയിച്ചു.
തുലാമാസപൂജക്കായി നടതുറന്ന ശബരിമലയിൽ പൊലീസ് സുരക്ഷയിൽ ഇവർ നടപ്പന്തൽവരെ എത്തുകയും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയും ചെയ്തിരുന്നു. മുസ്ലിം നാമധാരിയായ സ്ത്രീയെ ശബരിമലയിൽ കൊണ്ടുവന്ന് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രഹ്ന ഫാത്തിമ തെൻറ ഫേസ്ബുക്കിൽ അയ്യപ്പനെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ നിരന്തരം ഇട്ടിട്ടുള്ള ആളാണെന്നും രാധാകൃഷ്ണ മേനോൻ പരാതിയിൽ പറഞ്ഞിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രഹ്നക്കെതിരെ കേസെടുത്തത്.
പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് താൻ ഹൈകോടതിയെ സമീപിച്ചിരുന്നുവെന്ന് രാധാകൃഷ്ണമേനോൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഹൈകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് രഹ്ന അറസ്റ്റിലാവുന്നത്. രഹ്നയെ വൈകീട്ട് പത്തനംതിട്ടയിൽ എത്തിച്ചു. പ്രതിഷേധക്കാർ കൂക്കിവിളിച്ചാണ് ഇവരെ സ്വീകരിച്ചത്. ഒരു സ്ത്രീയുടെ കാലുകണ്ടാൽ തീരുന്നതേയുള്ളൂ ഇവരുടെ മതവികാരമെന്നായിരുന്നു ഇതിനോടുള്ള രഹ്ന ഫാത്തിമയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.