റോഡ് നിർമാണത്തിന്‍റെ മറവിൽ പാറ കടത്ത്; സ്റ്റോപ് മെമ്മോ നൽകി
text_fieldsചെറുതോണി: റോഡ് നിർമാണ മറവിൽ ഒന്നരക്കോടി രൂപയുടെ പാറ പൊട്ടിച്ചുകടത്തി. നാട്ടുകാരിൽ ചിലർ പരാതിപ്പെട്ടതോടെ റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകി. റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി മരിയാപുരം പഞ്ചായത്തിലെ 13ാം വാർഡിൽ നിർമിക്കുന്ന വിമലഗിരി-ഏണിക്കുത്ത് റോഡിെൻറ മറവിലാണ് റവന്യൂ വകുപ്പിെൻറ സ്ഥലത്തുനിന്ന് പാറ പൊട്ടിച്ചു കടത്തിയത്. പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടിക്ക് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും രണ്ട് കോടിക്ക് നിർമാണ ജോലികൾ പൂർത്തിയാക്കാമെന്ന് സമ്മതിച്ച് സ്വകാര്യ വ്യക്തി കരാറെടുക്കുകയായിരുന്നു.
റോഡ് കടന്നു പോകുന്ന റവന്യൂ ഭൂമിയിൽനിന്ന് കോടികളുടെ പാറ പൊട്ടിച്ചു വിൽക്കാമെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ തുകക്ക് കരാറെടുത്തതെന്ന് നാട്ടുകാരിൽ ചിലർ പരാതിപ്പെട്ടിരുന്നു. പാറ പൊട്ടിക്കാൻ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്. ഉന്നത തലങ്ങളിൽനിന്ന് അന്വേഷണം ആരംഭിച്ചതോടെ ഇടുക്കി എൽ.ആർ തഹസിൽദാറുടെ നിർദേശാനുസരണം ഉപ്പുതോട് വില്ലേജ് ഓഫിസർ അടിയന്തരമായി നോട്ടീസ് നൽകി പണി നിർത്തിവെപ്പിക്കുകയായിരുന്നു.
ഒരു നിയന്ത്രണവുമില്ലാതെ രാത്രിയും പകലുമായി ഇരുപത്തിയഞ്ചിലധികം ലോറികളാണ് ഓടിക്കൊണ്ടിരുന്നത്. സമീപത്തെ ക്രഷറിലെത്തിക്കുന്ന പാറക്കല്ലുകൾ മെറ്റലും മണലുമാക്കി സംസ്ഥാനത്തിെൻറ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തി വരുകയായിരുന്നു. പാറ പൊട്ടിക്കുന്ന വിവരം തങ്ങൾ അറിഞ്ഞില്ലെന്നും യാദൃച്ഛികമായി അതിലെ വന്നപ്പോൾ കണ്ടതാണന്നും ഇടുക്കി ഭൂരേഖ തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.