യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് തടഞ്ഞ ഉത്തരവ് റദ്ദാക്കി: കേസ് പിൻവലിച്ചു
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തടഞ്ഞുള്ള ഉത്തരവ് കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് സംഘടന ഭരണഘടനക്ക് വിധേയമായാണ് നടക്കുന്നതെന്ന യൂത്ത് കോൺഗ്രസിന്റെ വാദം അംഗീകരിച്ചാണ് പുതിയ നടപടി.
തെരഞ്ഞെടുപ്പ് രീതി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കിണാശ്ശേരി മണ്ഡലം സെക്രട്ടറി കിണാശ്ശേരി പൂക്കോട്ട് പറമ്പിൽ ജുമിനാസിൽ ഷഹബാസ്, യൂത്ത് കോൺഗ്രസ് അംഗം ഒളവണ്ണ കെ.ടി. ഹൗസിൽ സിയാദ് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. പരാതിയിൽ തെരഞ്ഞെടുപ്പ് തടഞ്ഞ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് ടി. ആൻസി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഭരണഘടനപ്രകാരം ആദ്യം വോട്ടർപട്ടികയുണ്ടാക്കി മണ്ഡലം കമ്മിറ്റി, അസംബ്ലി മണ്ഡലം, ജില്ല തെരഞ്ഞെടുപ്പുകൾ വിവിധ ഘട്ടമായാണ് നടത്തേണ്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, മൂന്നിൽ രണ്ടിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ദേശീയ കൗൺസിൽ അംഗീകരിച്ചാൽ ഭരണഘടന മാറ്റാമെന്നും 2021ൽ ഗോവയിൽ നടന്ന ദേശീയ കൗൺസിലിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അത് പ്രകാരമാണ് തെരഞ്ഞെടുപ്പെന്നുമുള്ള യൂത്ത് കോൺഗ്രസിന്റെ വാദം കോടതി അംഗീകരിച്ചു. വ്യാഴാഴ്ച ഉത്തരവ് പ്രഖ്യാപിക്കുന്നതിനുമുമ്പ് അന്യായക്കാരുടെ അഭിഭാഷകൻ കേസുമായി മുന്നോട്ടുപോവുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, വിധി പറഞ്ഞശേഷം ഉചിത നടപടിയെടുക്കാമെന്ന് മുൻസിഫും അറിയിച്ചു. തുടർന്ന് കോടതി തെരഞ്ഞെടുപ്പ് തടഞ്ഞത് റദ്ദാക്കുകയും പിന്നാലെ കേസിൽനിന്ന് പിൻവാങ്ങുന്നതായി അന്യായക്കാരുടെ അഭിഭാഷകനും അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.