ഹജ്ജ് ടെൻഡറിൽ മാറ്റം; തീർഥാടകരുടെ എണ്ണത്തിലാണ് മാറ്റം വരുത്തിയത്
text_fieldsമലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് വിമാന സർവിസിനുള്ള ടെൻഡറിൽ മാറ്റം വരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം.
വിവിധ പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണത്തിലാണ് മാറ്റം വരുത്തിയത്. കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നും തീർഥാടകരുടെ എണ്ണം കുറഞ്ഞപ്പോൾ ചിലയിടങ്ങളിൽ വർധിച്ചു. ഇത്തവണ ഇന്ത്യയിൽ 22 കേന്ദ്രങ്ങളിൽനിന്നാണ് സർവിസ്. കേരളത്തിൽ മൂന്നിടത്തുനിന്നും ജൂൺ ഏഴുമുതൽ 22 വരെ രണ്ടാംഘട്ടത്തിലാണ് സർവിസ്. നേരത്തേ മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 13,300 പേരെ ഉൾപ്പെടുത്തിയാണ് ടെൻഡർ വിളിച്ചത്. പുതിയതിൽ ഇത് 10,684 ആയാണ് കുറഞ്ഞിരിക്കുന്നത്. കോഴിക്കോട്ട് നേരത്തേ 8300 ആയിരുന്നെങ്കിൽ പുതിയതിൽ 6363 ആയി. കൊച്ചി 2700 എന്നത് 2448 ആയും കണ്ണൂർ 2300 എന്നത് 1873 ആയും കുറഞ്ഞു.
കേരളത്തിൽനിന്ന് ജിദ്ദയിലേക്കാണ് തീർഥാടകർ പുറപ്പെടുക. മടക്കം ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ടുവരെ മദീനയിൽനിന്നും. പുതിയ പട്ടികപ്രകാരം 13 ഇടങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിച്ചപ്പോൾ ഒമ്പത് കേന്ദ്രങ്ങളിലാണ് എണ്ണം കുറഞ്ഞത്. മുംബൈ, ഡൽഹി, നാഗ്പുർ, വിജയവാഡ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, ഔറംഗാബാദ്, ലഖ്നോ, കൊൽക്കത്ത, ജയ്പുർ, ഗുവാഹതി എന്നിവിടങ്ങളിലാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.