അണ്ണാ ഡി.എം.കെ പ്രതിഷേധം: ‘സർക്കാർ’ സിനിമയിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി; നടപടി തമിഴ്നാട്ടിൽ മാത്രം
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ പ്രതിഷേധത്തെതുടർന്ന്, വിജയ് നായകനായി അഭിനയിച്ച ‘സർക്കാർ’ സിനിമയിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി. തമിഴ്നാട്ടിൽ മാത്രമാണ് ഇങ്ങനെ ചെയ്തത്. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ ആദ്യമിറങ്ങിയ രീതിയിൽതന്നെ സിനിമ പ്രദർശിപ്പിക്കുമെന്ന് നിർമാതാക്കളായ സൺ പിക്ച്ചേഴ്സ് വ്യക്തമാക്കി. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെയും അണ്ണാ ഡി.എം.കെ സർക്കാറിനെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്ന് ആരോപിച്ചാണ് അണ്ണാ ഡി.എം.കെ പ്രവർത്തകർ വൻ പ്രതിഷേധമുയർത്തിയത്. സിനിമയുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും നടൻ വിജയിെൻറ കട്ടൗട്ടുകൾ കത്തിക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ തിയറ്ററുകൾക്കുനേരെയും ആക്രമണം നടന്നു.
സംവിധായകൻ എ.ആർ. മുരുകദാസിെൻറ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പൊലീസ് എത്തിയതും വിവാദമായി. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്ന വിലയിരുത്തലിനെ തുടർന്ന് മുരുകദാസ് വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചു. സെൻസർബോർഡ് അനുമതി നൽകിയ സിനിമകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് രജനീകാന്ത്, കമൽഹാസൻ, വിശാൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവും പ്രതികരിച്ചു.
അതിനിടെ ജയലളിതയുടെയും തമിഴ്നാട് സർക്കാറിെൻറയും സൽപ്പേരിന് കളങ്കമുണ്ടാക്കുന്നവിധത്തിലുള്ള രംഗങ്ങൾ ഒഴിവാക്കിയ തീരുമാനത്തെ റവന്യൂമന്ത്രി ആർ.പി. ഉദയകുമാർ സ്വാഗതം ചെയ്തു. വിവാദ സീനുകൾ ഒഴിവാക്കാൻ തമിഴ്നാട് തിയറ്റർ ഉടമ സംഘവും സമ്മർദം ചെലുത്തിയിരുന്നു. വിജയ് ആരാധകരും അണ്ണാ ഡി.എം.കെ പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ ൈകയാങ്കളിയുണ്ടായി. സർക്കാർ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ വിവാദരംഗങ്ങൾ നീക്കിയ സിനിമയാണ് പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.