പൊട്ടിച്ചെറിയുന്ന താലിച്ചരടുകൾ
text_fieldsസാക്ഷരതയിലും സാമൂഹിക സുരക്ഷയിലും സമത്വത്തിലുമൊക്കെ മുമ്പന്തിയിലാണെന്ന അവകാശവാദങ്ങൾ നിറയുേമ്പാഴും കേരളത്തിലെ ഒട്ടനവധി വീടുകളിൽ വിങ്ങലും നിലവിളികളുമുയരാത്ത ദിനരാത്രങ്ങളില്ല. തണലൊരുക്കേണ്ടവർ ജീവനെടുക്കുേമ്പാൾ സ്നേഹം വിരിയേണ്ട കുടുംബങ്ങൾ തീച്ചൂളകളും ജയിലുകളുമാവുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങളും നിയമസംവിധാനങ്ങളുമൊക്കെ നിലവിലുണ്ട്. എന്നാൽ അവക്കൊന്നും ഇൗ കരച്ചിലുകൾക്കും നിലവിളിക്കും പരിഹാരം കാണാനാകുന്നില്ല. കേരളത്തിലെ ശരാശരി കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
'ചോദ്യവും പറച്ചിലുമൊന്നുമില്ല, ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ കല്യാണം'; വിവാഹനിശ്ചയത്തിനു മുമ്പുള്ള കാരണവന്മാരുടെ കൂടിയാലോചനകളിൽ പറഞ്ഞും കേട്ടും തേഞ്ഞുപോയ അർഥശൂന്യമായ പ്രയോഗങ്ങളാണിവ. ഇൗ പൊയ്വാക്കുകളിൽ വീണുേപാകുന്ന രക്ഷിതാക്കൾ വരണമാല്യമല്ല അക്ഷരാർഥത്തിൽ മരണമാല്യങ്ങളാണ് മക്കൾക്കായി കൈമാറുന്നതെന്നതിന് രക്തം തണുത്തുറയുന്ന നിരവധി അനുഭവ സാക്ഷ്യങ്ങൾ.
അസ്വാരസ്യങ്ങളുടെ കെട്ട കഥകളാണ് എങ്ങുനിന്നും ഉയരുന്നത്. കുടുംബകോടതികളിൽ പ്രതിദിനമെത്തുന്ന കേസുകളുടെ എണ്ണം കൂടുന്നു. വിവാഹമോചനങ്ങൾ കൂടുതലാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ തുടങ്ങി സംശയങ്ങളും പരസ്പര വിശ്വാസമില്ലായ്മയുമെല്ലാം കുടുംബബന്ധങ്ങൾ തകർക്കുന്ന നിലയിലേക്ക് കുടുംബങ്ങളെ കലാപ നിലങ്ങളാക്കുന്നു. മീൻകറിക്ക് രുചിയില്ലെന്നും മറ്റുമുള്ള ചെറിയ കാര്യങ്ങൾവരെ ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെടുന്ന നിലയിലേക്ക് മലയാളിയുടെ മനസ്സ് ചുരുങ്ങി.
ആർഭാടപൂർവം നടക്കുന്ന വിവാഹങ്ങളുടെ കാലാവധി മാസങ്ങൾ മാത്രം നിലനിൽക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. പ്രണയത്തിെൻറ പാരമ്യതയിൽ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് കാമുകനൊപ്പം പോയി ജീവിതം തുടങ്ങി മാസങ്ങൾക്കുള്ളിൽ ഒരുമുഴം കയറിൻ തുമ്പിൽ ജീവിതം അവസാനിപ്പിക്കുന്ന മക്കളുടെ കഥകളും ഏറെ. പരസ്പര വിശ്വാസം നഷ്ടപ്പെട്ട നിലയിലേക്ക് കുടുംബബന്ധങ്ങൾ മാറുന്നു.
തികയാത്ത പവനുകളിൽ പുകഞ്ഞുരുകുന്ന ബന്ധങ്ങൾ
സ്ത്രീധനം എന്ന ശാപമാണ് പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾക്ക് ആധാരം. കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന നിയമം നിലവിലുണ്ടെങ്കിലും സ്ത്രീധനത്തെ ജീവിതത്തിെൻറ ഭാഗമായി മലയാളി കണ്ടുകഴിഞ്ഞു. മകളുടെ ഭാവിജീവിതം സുഖകരമാക്കുന്നതിനായുള്ള 'നിക്ഷേപ'മായി ന്യായീകരിക്കുന്ന അവസ്ഥ പോലുമുണ്ട്. സ്ത്രീധനം കുറഞ്ഞുപോയതിെൻറ പേരിലെ വഴക്കും ശാരീരിക പീഡനങ്ങളും പല വീടുകളിലും നിത്യസംഭവമായിരിക്കുന്നു.
സ്ത്രീധനം പോരെന്ന പേരിൽ അതിക്രമങ്ങൾ നടത്തുന്നവർ പിന്നീട് സംഭവം പൊലീസ് സ്റ്റേഷനുകളിലും കോടതിയിലുമെത്തിയാൽ അവിഹിത ബന്ധ ആരോപണങ്ങളിലേക്ക് മാറ്റും. നൂറു പവനിലേറെ സ്വർണവും ആഡംബര കാറും സ്ത്രീധനമായി നൽകിയെന്ന് ഉൗറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സു മാറാതെ സ്ത്രീധനം എന്ന ഇൗ ദുരന്തത്തിന് പരിഹാരമാകില്ലെന്നത് സത്യം. ജീവിതകാലം മുഴുവനുള്ള സമ്പാദ്യം മകളുടെ നല്ല ഭാവിക്കായി നൽകി ശേഷിക്കുന്ന ജീവിതം എങ്ങനെയെങ്കിലും കഴിച്ചുകൂട്ടാമെന്ന് ആശ്വസിക്കുന്നതിനിടയിലാണ് പല ശരാശരി മലയാളി കുടുംബങ്ങളിലേക്കും മകളുടെ ദുരൂഹ മരണത്തിെൻറ വാർത്ത വന്നെത്തുന്നത്. സ്ത്രീധന പീഡനങ്ങൾക്കു പുറമെ ഗാർഹിക പീഡനങ്ങളും വലിയതോതിൽ വർധിക്കുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഭർത്താവിെൻറയും ബന്ധുക്കളുടെയും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകേണ്ടിവരുന്നു സ്ത്രീകൾ. സ്ത്രീധനത്തിനു പുറമെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലെ വർധനയും വീടുകളെ നരകതുല്യമാക്കുന്നുണ്ട്.
സ്ത്രീധന പീഡനത്തിൽ അഞ്ചു വർഷത്തിനുള്ളിൽ പൊലിഞ്ഞത് 66 ജീവനുകൾ
കേരള പൊലീസിെൻറ ഒൗദ്യോഗിക കണക്കുകൾപ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്ത്രീധന പീഡനം മൂലം സംസ്ഥാനത്ത് മരണമടഞ്ഞത് 66 പേരാണ്. ഇതിൽ കഴിഞ്ഞ ദിവസം മരിച്ച വിസ്മയയും രാജൻ പി. ദേവിെൻറ മരുമകളുമൊന്നും ഉൾപ്പെടുന്നില്ലെന്നത് സത്യം. അതെല്ലാംകൂടി ചേർത്താൽ മരിച്ചവരുടെ എണ്ണം 75 കഴിയും.
പൊലീസിന്റെ ഒൗദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ 2016ലാണ് ഏറ്റവും കൂടുതൽ സ്ത്രീധന പീഡനമരണം. 2016 - 25, 2017 - 12, 2018 -17, 2019 -ആറ്, 2020-ആറ്, 2021 ഏപ്രിൽ വരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രബന്ധങ്ങളെമ്പാടുമെഴുതാറുണ്ടെങ്കിലും കൗമാരത്തിലോ യൗവനത്തിലോ വാർധക്യത്തിലോ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ പോലും അനുമതി ലഭിക്കാത്തവളായി ഞെരുങ്ങിപ്പോകുന്നുണ്ട് നമ്മുടെ സ്ത്രീകൾ. അതേക്കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.