ദി കുറുക്കൻ
text_fieldsതേഞ്ഞിപ്പലം അംശംദേശം
സർവകലാശാലാ വളപ്പിൽ
നൂറ്റൊന്നു കുറുക്കന്മാരിൽ
ചട്ടുകാലൻ ഓരിക്കുറുക്കനെ
കാൺമാനില്ല.
അവസാനമായി കാണുമ്പോൾ
ഒരു യു.ജി.സി പ്രൊഫസറുടേതായിരുന്നു വേഷം.
ഫ്രഞ്ച് ജർമൻ സംസ്കൃതം പരന്ത്രീസ്
ഇംഗ്ലീഷ്
ചൈനീസ് സ്പാനിഷ് ലത്തീൻ
എസ്പരാന്റോ:
ഏത് ഭാഷയും സംസാരിക്കും,
മലയാളമൊഴികെ.
ബാർത്ത് ബഖ്തിൻ ല്യോത്താർഡ് ലക്ക്വാൻ
ഋഗ്വേദം കാമസൂത്രം മൂലധനം
മാതംഗലീല
ഏത് കൃതിയിൽനിന്നും എപ്പോൾ
വേണമെങ്കിലും
ഉദ്ധരിക്കും,
ചിലപ്പോൾ ഉറക്കം നടിക്കും
ചിലപ്പോൾ ഉണരില്ല
ചിലപ്പോൾ ഓർക്കാപ്പുറത്ത്
പുലർന്നുപോകും
കാതിൽ ഇടിവെട്ടിയാൽ പോലും
ചിലപ്പോൾ കേൾക്കില്ല
ചിലപ്പോൾ വെള്ളെഴുത്തുവരും
ചിലപ്പോൾ വിക്കും.
2
ഓക്സ്ഫോർഡിൽ കൂടെവായിച്ച
സർ. കണ്ണിംഗ്ഹാം അനുസ്മരിച്ചു.
നന്നായി വായിക്കുമായിരുന്നു
അസാന്മാർഗിയോ
അരാജകവാദിയോ ആയിരുന്നില്ല
എത്ര ഓരിയിട്ടാലും തളരില്ലായിരുന്നു.
സെൻട്രൽ ലൈബ്രറി പരിസരത്ത്
അലഞ്ഞുതിരിയുന്ന പശുക്കൾ
അയവിറക്കി:
വേനലിൽ
ഒലിപ്രത്തോ നിരോൽപലത്തോ പോയി
ഒന്നോ രണ്ടോ വെള്ളരിയ്ക്കാ വാങ്ങിതിന്നും
കർക്കിടകത്തിലെ കറുത്തവാവിന് കിട്ടിയാൽ
രണ്ട് കോഴിക്കുഞ്ഞുങ്ങളെയും
പൊരിച്ചുതിന്നും
മറ്റുദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല.
സിണ്ടിക്കേറ്റിൽ കണ്ണും നട്ടിരിക്കുന്ന
ഒരു കാക്ക പറഞ്ഞു:
നെയ്യപ്പം കണ്ടാൽ
വായിൽ വെള്ളമൂറുമായിരുന്ന
നിരാഹാരം കിടക്കുന്ന സിംഹങ്ങളെ
പേടിയായിരുന്നു.
ഫിലോസഫി വിഭാഗത്തിനുപിന്നിൽ
ഘടനാവാദാനന്തര ചിന്തയിൽ ഗവേഷണം ചെയ്യുന്ന
ഞണ്ട് എഴുതി: തിരോധാനം
ഒരു ആധുനികോത്തര പ്രതിസന്ധി,
അവൻ
നഗരങ്ങൾ കത്തിയെരിയുമ്പോൾ
പുസ്തകം വായിക്കുന്ന
നീറോ
3
പ്രിയപ്പെട്ട കുറുക്കാ.
സെമിനാർ സീസൺ വന്നു
മുന്തിരിങ്ങയുടെ പുളി മാറി
കൗശലത്തെക്കുറിച്ചുള്ള
ഫ്രാങ്ക്ഫർട്ട് ശിൽപശാലയിലേക്ക്
ഈ വർഷവും നിനക്ക് ക്ഷണമുണ്ട്,
വേഗം വരൂ, നീ പോയശേഷം
നിന്റെ പ്രിയപ്പെട്ട തടിയൻ പുസ്തകം
കിടന്നകിടപ്പിലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.