സൂപ്പർ കപ്പിൽ സൂപ്പർ മെഗാ പോരാട്ടങ്ങൾ
text_fieldsദുബൈ: ലോകകപ്പിന്റെ ഒഴിവുദിനങ്ങളിൽ ദുബൈ വേദിയൊരുക്കുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കം. ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യ മത്സരത്തിൽ ആഴ്സനൽ ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണിനെ പരാജയപ്പെടുത്തി. മത്സര ശേഷം നടന്ന ഷൂട്ടൗട്ടിലും വിജയിച്ച് ബോണസ് പൊയന്റോടെയാണ് ഗണ്ണേഴ്സിന്റെ കുതിപ്പ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുഹമ്മദ് സലായുടെ ലിവർപൂളും ലിയോണും ഏറ്റുമുട്ടും. ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.
കരുത്തൻമാർ മാറ്റുരക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്സനൽ ചാമ്പ്യൻമാർക്ക് ചേരുന്ന വീരുറ്റ പോരാട്ടമാണ് ദുബൈയിലും പുറത്തെടുത്ത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗണ്ണേഴ്സ് ആദ്യ പകുതിയിൽ തന്നെ മൂന്ന് തവണ ലിയോണിന്റെ വലയിൽ പന്തെത്തിച്ചു. 19ാം മിനിറ്റിൽ ഒഡെഗാഡിൽ നിന്ന് പന്ത് സ്വീകരിച്ച ഗബ്രിയേൽ മഗാലീസാണ് ആദ്യ ഗോൾ നേടിയത്.
അര മണിക്കൂർ പിന്നിട്ടപ്പോൾ എഡ്വേഡ് എൻകേറ്റി ലീഡ് നില ഉയർത്തി. 39ാമ മിനിറ്റിൽ നെൽസന്റെ പാസിൽ ഫാബിയോ വിയേര കൂടി ഗോൾ നേടിയതോടെ ആഴ്സൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതി പരീക്ഷണങ്ങളുടേതായിരുന്നു. ഇരുടീമുകളും താരങ്ങളെ മാറ്റിയിറക്കിയെങ്കിലും ഗോൾ രഹിതമായിരുന്നു സെക്കൻഡ് ഹാഫ്. സൂപ്പർ കപ്പിലെ എല്ലാ മത്സരങ്ങൾക്കും ശേഷം ഷൂട്ടൗട്ടും അരങ്ങേറുന്നുണ്ട്.
ഇതിൽ വിജയിക്കുന്ന ടീമിന് ബോണസ് പൊയന്റ് ലഭിക്കും. ആദ്യ മത്സരത്തിൽ ഷൂട്ടൗട്ടിലും ജയം ആഴ്സനലിനൊപ്പമായിരുന്നു (2-1). ലിയോണിന്റെ നാല് ഷോട്ടുകൾ തടുത്തിട്ട ഗോൾ കീപ്പർ കാരി ഹെയ്നാണ് താരമായത്. ആദ്യ രണ്ട് കിക്കുകളും ഗോളാക്കി മാറ്റിയ ആഴ്സനലിന് തുടർന്നുള്ള മൂന്ന് ഷോട്ടുകളും ഗോൾ നേടാൻ കഴിഞ്ഞില്ല. അതേസമയം, ലിയോണിന്റെ രണ്ടാം കിക്ക് മാത്രമാണ് ഗോളായത്.
ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തിൽ ലിവർപൂളിനായി സൂപ്പർ താരം മുഹമ്മദ് സലാ കളത്തിലിറങ്ങും. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ലയോണിന് ഇന്നത്തെ മത്സരം നിർണായകമാണ്. എ.സി മിലാനാണ് ടൂർണമെന്റിലെ മറ്റൊരു ടീം. ടീമുകളുടെ ശൈത്യകാല ക്യാമ്പിന്റെ ഭാഗം കൂടിയാണ് ഈ മത്സരങ്ങൾ. ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പൊയന്റ് നേടുന്നവരായിരിക്കും വിജയികൾ.
ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ (dubai.platinumlist.net/event-tickets) ടിക്കറ്റെടുക്കാം. 140 ദിർഹം മുതലാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.