ലോകകപ്പിനിടെ മറ്റൊരു സൂപ്പർ ഫുട്ബാളിന് കളമൊരുക്കി ദുബൈ
text_fieldsലോകകപ്പ് പോരാട്ടങ്ങൾ നോക്കൗട്ടിലേക്ക് കടക്കുമ്പാൾ ദുബൈ മറ്റൊരു സൂപ്പർ ഫുട്ബാളിന് കളമൊരുക്കുകയാണ്. വിദേശ ലീഗുകളിലെ പ്രമുഖ ക്ലബ്ബുകളെ ഉൾപെടുത്തി ദുബൈ സൂപ്പർ കപ്പ് എന്ന പേരിൽ ടൂർണമെന്റ് സംഘടിപ്പിക്കുകയാണ്. ഡിസംബർ എട്ട് മുതൽ 16 വരെ നടക്കുന്ന ടൂർണമെന്റിൽ ലിവർപൂൾ, ആഴ്സണൽ, എ.സി മിലാൻ, ലയോൺ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.
ലോകകപ്പിൽ കളിക്കാത്ത മുഹമ്മദ് സലാ അടക്കമുള്ള വമ്പൻ താരനിര സൂപ്പർ കപ്പിനെത്തുമെന്നാണ് പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ടിക്കറ്റ് വിൽപന തുടങ്ങി. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ (dubai.platinumlist.net/event-tickets) ടിക്കറ്റെടുക്കാം. 140 ദിർഹം മുതലാണ് നിരക്ക്. വൈകുന്നേരങ്ങളിലാണ് കളി.
ഖത്തർ ലോകകപ്പിന്റെ ആവേശം ഏറ്റവുമധികം അലയടിക്കുന്ന നഗരമാണ് ദുബൈ. ഫിഫയുടെ ഫാൻ ഫെസ്റ്റ് ഉൾപെടെ നടക്കുന്ന ദുബൈയിൽ കൂടുതൽ ആവേശമൊരുക്കാനാണ് സൂപ്പർ കപ്പ് നടത്തുന്നത്. പരമാവധി സൂപ്പർ താരങ്ങളെ എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. ചാമ്പ്യൻസ് ലീഗിൽ ആറ് തവണ മുത്തമിട്ട ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ, ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ എ.സി മിലാൻ, എട്ട് തവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഒളിമ്പിക് ലയോണൈസ് എന്നിവർ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്നുറപ്പ്. ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പൊയന്റ് നേടുന്നവരായിരിക്കും വിജയികൾ.
എന്നാൽ, ലിവർപൂൾ-ആഴ്സനൽ ടീമുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടാത്തത് കാണികൾക്ക് നിരാശാജനകമാണ്. എ.സി മിലാനും ലയോണും തമ്മിലും നേരിൽ കളിക്കുന്നില്ല. ഡിസംബർ എട്ടിന് ഉദ്ഘാടന മത്സരത്തിൽ ആഴ്സനൽ ലയോണിനെ നേരിടും. 11ന് ലിവർപൂൾ-ലയോൺ, 13ന് ആഴ്സനൽ -എ.സി മിലാൻ, 16ന് ലിപർപൂൾ-എ.സി മിലാൻ എന്നിങ്ങനെയാണ് മത്സരങ്ങൾ. ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്ത ദിവസങ്ങളിലാണ് ദുബൈയിലെ കളികൾ സംഘടിപ്പിച്ചിരിക്കുന്നത്. ടീമുകളുടെ ശൈത്യകാല ക്യാമ്പിന്റെ ഭാഗം കൂടിയാണ് ഈ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.