ആസ്ട്രേലിയക്കെതിരെ അർജന്റീന ഇറങ്ങുമ്പോൾ മെസ്സിക്കിത് 1,000ാമത്തെ മത്സരം
text_fieldsഗ്രൂപ് ഘട്ടം പിന്നിട്ട് കിരീടം തേടിയുള്ള അങ്കങ്ങൾ കടുതൽ കടുത്ത ഖത്തർ ലോകകപ്പിൽ അർജന്റീന ശനിയാഴ്ച ഇറങ്ങുമ്പോൾ നായകൻ ലയണൽ മെസ്സിക്കിത് കരിയറിലെ 1,000ാമത്തെ മത്സരം. ക്ലബ് തലത്തിൽ ലാ ലിഗ അതികായരായ ബാഴ്സലോണക്കായി 778 തവണ ഇറങ്ങിയ താരം പി.എസ്.ജി ജഴ്സിയിൽ 53 തവണയും കളിച്ചു. ദേശീയ കുപ്പായത്തിൽ 169ാം മത്സരത്തിനാണ് ഇറങ്ങുന്നത്.
കഴിഞ്ഞ കളികളിൽ മിന്നുംപ്രകടനവുമായി ടീമിന്റെ തേരോട്ടങ്ങളെ നയിച്ച സൂപർ താരം തന്നെയാണ് ഇത്തവണയും അർജന്റീനയുടെ വിജയമന്ത്രം. ''ഓരോ കാര്യത്തിലും ജാഗ്രത വേണ്ടിയിരിക്കുന്നു. ഒരാൾ മാത്രം മതിയാകില്ല അയാളെ പിടിക്കാൻ''- പറയുന്നത് ആസ്ട്രേലിയൻ പ്രതിരോധ താരം ഹാരി സൂട്ടർ.
ഈ ലോകകപ്പിൽ മെസ്സി രണ്ടു തവണ വല കുലുക്കിയിട്ടുണ്ട്. നടത്തിയത് 23 ഗോൾശ്രമങ്ങൾ. പലതും നിർഭാഗ്യത്തിനാണ് ഗോളാകാതെ മടങ്ങിയത്. പോളണ്ടിനെതിരെ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
ലോകകപ്പ് ചരിത്രത്തിൽ രണ്ടാം പ്രീക്വാർട്ടറിനിറങ്ങുന്ന സോക്കറൂസിനെതിരെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇറക്കി ജയം പിടിക്കുകയാണ് കോച്ച് സ്കലോണിയുടെ ലക്ഷ്യം. മുന്നേറ്റത്തിൽ ലോടറോ മാർടിനെസ്, ജൂലിയൻ അൽവാരസ് എന്നിവരിൽ ആരെ ഇറക്കുമെന്ന ആശങ്ക മാത്രമാണ് ബാക്കി. മറുവശത്ത്, ഡെന്മാർക്കിനെ വീഴ്ത്തിയ അതേ നിരയെ തന്നെയാകും ആസ്ട്രേലിയ ഇറക്കുക.
ഏഴു തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. അതിൽ ഒരു തവണ മാത്രമാണ് ആസ്ട്രേലിയ ജയവുമായി മടങ്ങിയത്. അന്ന് ടീമിലുണ്ടായിരുന്ന ആർണൾഡ് ഇന്ന് അവരുടെ പരിശീലകനായി കൂടെയുണ്ട്. എന്നാൽ, കഴിഞ്ഞ 10 ലോകകപ്പുകളിൽ ഒമ്പതിലും നോക്കൗട്ടിലെത്തിയവരാണ് അർജന്റീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.